SignIn
Kerala Kaumudi Online
Friday, 26 April 2024 7.54 PM IST

പ്രവാസികളെ പീഡിപ്പിക്കുന്ന വിമാനക്കമ്പനികൾ

photo

കൊവിഡിന്റെ പേരിൽ പ്രവാസികളോട് കേന്ദ്രസർക്കാരും വിമാനക്കമ്പനികളും തുടരുന്ന പീഡനങ്ങൾക്ക് അറുതിയില്ല. രണ്ടുമാസമായി വിമാനത്താവളത്തിലെത്തുന്ന പ്രവാസികൾ അനുഭവിക്കുന്ന സാമ്പത്തികവും മാനസികവുമായ സംഘർഷങ്ങൾ പറഞ്ഞറിയിക്കാനാവില്ല.

രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് ആർ.ടി.പി.സി.ആർ റിസൽട്ട് 48 മണിക്കൂറിനുള്ളിൽ നെഗറ്റീവ് ആയ ശേഷമാണ് ഉയർന്ന നിരക്കിൽ ടിക്കറ്റെടുത്ത ഒരു പ്രവാസി വിമാനത്താവളത്തിലെത്തുന്നത്. രണ്ട് മാസമായി, വിമാനത്താവളത്തിൽ ചെക്ക് - ഇൻ ചെയ്യുന്നതിനു മൂന്ന് മുതൽ ആറ് മണിക്കൂർ മുമ്പ് ഒരു റാപ്പിഡ് ടെസ്റ്റുണ്ട്. അതായത്, ആന്റിജൻ ടെസ്റ്റ്. എന്നാൽ ആന്റിജൻ ടെസ്റ്റ് പാടില്ലെന്ന സർക്കാർ ഉത്തരവ് നിലനിൽക്കെയാണ് ഈ ടെസ്റ്റ് എന്നോർക്കണം.

250 രൂപയ്ക്ക് ലാബിലോ കിറ്റ് വാങ്ങിയോ ചെയ്യാവുന്ന ആന്റിജൻ ടെസ്റ്റിന് ഓരോ യാത്രക്കാരനിൽ നിന്നും 2490 രൂപയാണ് വിമാനത്താവള അധികൃതർ ഈടാക്കുന്നത്. ഇതാകട്ടെ, മൈക്രോ ഹെൽത്ത് എന്ന സ്വകാര്യ കമ്പനിയെ ഏല്പിച്ചിരിക്കുകയാണ്. ഒരു കുടുംബത്തിലെ നാലുപേർ യാത്രയ്ക്കെത്തിയാൽ ഈ തുക പതിനായിരത്തിന് 40 രൂപ മാത്രം കുറവുള്ള തുകയായി ഉയരും. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവായാലോ യാത്ര മുടങ്ങും. ഈ ടെസ്റ്റ് ശരിയാകണമെന്നുമില്ല. ആരുടെയെങ്കിലും അശ്രദ്ധ മതി ഫലം മാറിമറിയാൻ.

മിക്കവരും ടിക്കറ്റ് കാൻസലേഷന് വേണ്ടി ഫ്ളെക്സി ആയിട്ട് കൂടുതൽ പണം കൊടുത്താണ് ടിക്കറ്റെടുക്കുക. എട്ട് മണിക്കൂർ മുൻപെ ടിക്കറ്റ് കാൻസൽ ചെയ്യാൻ അവസരമുണ്ടെന്നതാണ് കാരണം. ഇവിടെ ആറ് മണിക്കൂർ മുൻപെയാണ് ഈ ടെസ്റ്റ് നടത്തുക എന്നതിനാൽ അത് സാദ്ധ്യവുമല്ല. ഇതുമൂലം കാൻസൽ ചെയ്യാനോ റീ ഷെഡ്യൂൾ ചെയ്യാനോ സാധിക്കില്ല. അവസാന നിമിഷം സർവതും നഷ്ടപ്പെട്ട്, കടുത്ത മാനസികവ്യഥ അനുഭവിക്കാനാണ് പ്രവാസിയുടെ വിധി.

2021 സെപ്തംബർ 18 ന് തിരുവനന്തപുരം - ഷാർജ വിമാനത്തിൽ യാത്ര ചെയ്യേണ്ടിയിരുന്ന എന്റെ മകനും സംഭവിച്ചത് ഈ ദുർവിധിയാണ്. വിദേശത്ത് നിന്ന് രണ്ട് ഡോസ് വാക്സിൻ എടുത്തശേഷം 48 മണിക്കൂർ മുമ്പുള്ള ആർ.ടി.പി.സി.ആർ നെഗറ്റീവ് റിസൽട്ടുമായാണ് അവൻ എത്തിയത്. 2490 രൂപ അടച്ച് റാപ്പിഡ് ടെസ്റ്റിന് വിധേയനായപ്പോഴാകട്ടെ ഫലം പോസിറ്റീവായി. യാത്രയും മുടങ്ങി. എട്ട് മണിക്കൂർ എന്ന കടമ്പ വില്ലനായി. ഉയർന്ന നിരക്കിലെടുത്ത ടിക്കറ്റും നഷ്ടമായി.

കൊവിഡ് മഹാമാരി വ്യാപിക്കുകയും മരണങ്ങൾ പതിവാകുകയും ചെയ്ത സാഹചര്യത്തിലാണ് മാളുകളും ബാറുകളും ഹോട്ടലുകളും തുണി - ആഭരണക്കടകളും വ്യാപാര - വ്യവസായ സ്ഥാപനങ്ങളും തുറന്നുകൊടുത്തതെന്ന് ഓർക്കണം. ഇപ്പോൾ വിദ്യാലയങ്ങൾ കൂടി തുറക്കുന്നു. ആന്റിജൻ ടെസ്റ്റ് നിരോധിച്ചിട്ടും പ്രവാസിയോടുള്ള ക്രൂരത നിർബാധം തുടരുന്നു. ഇതുമൂലം പലരും നാട്ടിലേക്ക് വരാൻ മടിക്കുന്നു. മിക്കവർക്കും തൊഴിൽ നഷ്ടപ്പെടുന്നു. നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ പോലും പങ്കെടുക്കാനാവാതെ അനിശ്ചിതത്വത്തിലാണ് പ്രവാസികൾ.

വിമാനത്താവളത്തിലെ റാപ്പിഡ് ടെസ്റ്റ് എന്ന തട്ടിപ്പ് അടിയന്തരമായി നിറുത്തലാക്കുകയാണ് വേണ്ടത്. അല്ലെങ്കിൽ യാത്രക്കാർക്ക് ടിക്കറ്റ് റീഷെഡ്യൂൾ ചെയ്യാൻ അവസരം നൽകണം. അതിനും വൈമനസ്യമുണ്ടെങ്കിൽ പി.പി.ഇ കിറ്റ് ധരിച്ച് യാത്ര ചെയ്യാൻ അനുവദിക്കണം. കൊവിഡ് പോസിറ്റീവ് ആയവർക്ക് പരീക്ഷ എഴുതിക്കാൻ പോലും യുദ്ധകാലാടിസ്ഥാനത്തിൽ നമ്മുടെ നാട്ടിൽ സൗകര്യമൊരുക്കുന്നുണ്ടല്ലോ.

കൊവിഡിനെ പ്രതിരോധിക്കാനും വാക്സിൻ കൊടുക്കാനും ചികിത്സ നൽകാനും സർക്കാർ ഉൾപ്പെടെ മുഴുവൻ സംവിധാനവും ഇവിടെ കൂട്ടായി പ്രവർത്തിക്കുന്നു. എന്നാൽ പ്രവാസിക്ക് നീതി ലഭ്യമാക്കാൻ ഒരു അധികാരകേന്ദ്രവും കണ്ണുതുറക്കാത്ത അവസ്ഥയാണ്. പ്രവാസികളുടെ ജീവിതം തകർക്കുന്ന ഇത്തരം കാടത്തങ്ങൾ അവസാനിപ്പിക്കുക തന്നെ വേണം.

മോളി

തങ്കശ്ശേരി കൊല്ലം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LETTERS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.