പത്തനംതിട്ട : കഴിഞ്ഞ ദിവസം പെയ്ത മഴയിൽ കെ.എസ്.ഇ.ബിക്ക് 1.13 കോടിയുടെ നഷ്ടം. ഒരുലക്ഷത്തോളം വൈദ്യുതി കണക്ഷനുകളാണ് ജില്ലയിൽ തടസപ്പെട്ടത്. മുപ്പത്തിരണ്ട് 11 കെ.വി പോസ്റ്റുകളും 87 ലോ ടെൻഷൻ പോസ്റ്റുകളും തകരാറിലായി. തിരുവല്ല, മല്ലപ്പള്ളി പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ വൈദ്യുതി തകരാർ ഉണ്ടായത്. വെള്ളം കയറിയ ഇവിടെ പല ഭാഗത്തും ഇപ്പോഴും വൈദ്യുതി പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല.
വടശേരിക്കരയിലെ ഒരു ട്രാൻസ്ഫോർമർ പൂർണമായി തകർന്നിട്ടുണ്ട്. കമ്പി പൊട്ടിവീണും മറ്റും 457 സ്ഥലങ്ങളിൽ വൈദ്യുതി തകരാറിലായി. സുരക്ഷയുടെ ഭാഗമായി 645 ട്രാൻസ് ഫോർമറുകൾ നിറുത്തേണ്ടി വന്നു . 88000 ഉപഭോക്താക്കൾക്ക് ഇത് കാരണം വൈദ്യുതി നിലച്ചു. ഇതിൽ 123 എണ്ണം ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. 13000 പേർക്ക് ഇപ്പോഴും വൈദ്യുതി ലഭിച്ചിട്ടില്ല. ഇവർ അപ്പർകുട്ടനാട്ടിലും താഴ്ന്ന പ്രദേശങ്ങളിലും ആറിന്റെ തീരങ്ങളിലുമുള്ളവരാണ്. വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന നിരവധി വീടുകൾ ഇപ്പോഴും ജില്ലയിലുണ്ട്.
മഴയായാൽ കെ.എസ്.ഇ.ബി ഒാഫീസുകളിലേക്ക് വരുന്ന ഫോൺകോളുകൾ നിരവധിയാണ്. വൈദ്യുതി ഇല്ലാത്തതാണ് കാരണമെങ്കിലും വെള്ളം പൊങ്ങിക്കിടക്കുന്ന സ്ഥലങ്ങളിൽ പുനഃസ്ഥാപിക്കുക അപകടകരമാണ്. ഇതുമൂലം അറ്റകുറ്റപ്പണി വൈകും. തുടർച്ചയായി ഫോൺ വിളി ഉണ്ടാകുന്നതിനാൽ അടിയന്തര കോളുകൾ കിട്ടാത്ത സ്ഥിതിയുമുണ്ട്
വരും ദിവസങ്ങളിലും മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് ലഭിച്ചതോടെ സന്നദ്ധരായിരിക്കുകയാണ് കെ.എസ്.ഇ.ബി ജീവനക്കാർ.
. "ആവശ്യമില്ലാതെ കെ.എസ്.ഇ.ബി ഒാഫീസുകളിലേക്ക് ഫോൺ ചെയ്യുന്നത് ഈ അവസരത്തിൽ ഒഴിവാക്കണം. ഇപ്പോൾ പ്രാധാനം സുരക്ഷയാണ്. ചില മേഖലകളിലെ സാഹചര്യം മനസിലാക്കണം. പറ്റുന്നിടത്തെല്ലാം വേഗത്തിൽത്തന്നെ വൈദ്യുതി പുനഃസ്ഥാപിക്കാറുണ്ട്. പലപ്പോഴും ഇത് ആരും ശ്രദ്ധിക്കാറില്ല. "
വി.എൻ പ്രസാദ്
ഇലക്ട്രിക്കൽ സർക്കിൾ പത്തനംതിട്ട
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |