ജബൽപൂർ: പശുവിന് പ്രതീക്ഷിച്ചത്ര പാൽ കിട്ടുന്നില്ലേ? എങ്കിൽ കുറച്ച് ചോക്ളേറ്റ് കൊടുത്തേക്കൂ. പിന്നെ പാലിന്റെ ഒഴുക്കായിരിക്കും ഉണ്ടാവുക. മദ്ധ്യപ്രദേശിലെ നാനാജി ദേശ്‌മുഖ് വെറ്റിനറി സർവകലാശാലയുടേതാണ് ഈ പുതിയ കണ്ടുപിടിത്തം. നിരവധി പരീക്ഷണ നിരീക്ഷണങ്ങൾക്കുശേഷമാണ് ചോക്ലേറ്റിന്റെ ഗുണഗണങ്ങൾ തിരിച്ചറിഞ്ഞതെന്നാണ് സർവകലാശാല വൃത്തങ്ങൾ പറയുന്നത്. പാലുല്പാദനം കൂടുന്നതിനൊപ്പം പശുക്കളിലെ പ്രത്യുല്പാദനശേഷിയും ചോക്ലേറ്റ് വർദ്ധിപ്പിക്കുമെന്നും അവർ അവകാശപ്പെടുന്നു.
കടയിൽ നിന്ന് കിട്ടുന്ന സാധാ ചോക്ലേറ്റല്ല പശുവിന് നൽകേണ്ടത്. ശർക്കര, ലൈം പൗഡർ, ഉപ്പ് തുടങ്ങിയവ ചേർത്ത് നിർമ്മിക്കുന്ന പ്രത്യേക ചോക്ളേറ്റാണ് നൽകുന്നത്. പച്ചപ്പുല്ലിന് കടുത്ത ക്ഷാമം നേരിടുമ്പോഴാണ് സ്പെഷൽ ചോക്ലേറ്റ് കൂടുതൽ ഉപകാരപ്രദമാവുക. ഒരുദിവസം ഒരു ചോക്ലേറ്റ് നൽകിയാൽ മതിയാവും. 500 ഗ്രാം ഭാരമുള്ള ചോക്ലേറ്റിന് ഇപ്പോൾ 25 രൂപയാണ് വില. ഉല്പാദനം കൂട്ടുന്നതോടെ ഇതിനെക്കാൾ കുറഞ്ഞ വിലയ്ക്ക് കർഷകർക്ക് ചോക്ലേറ്റ് നൽകാനാവുമെന്നാണ് സർവകലാശാലാ വൃത്തങ്ങൾ പറയുന്നത്.
സംസ്ഥാന സർക്കാരുമായി ചേർന്ന് ചോക്ലേറ്റ് കർഷകർക്ക് നൽകാനാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്. അധികം വൈകാതെ തന്നെ ചോക്ലേറ്റ് ഉല്പാദനത്തെക്കുറിച്ച് കർഷകരെ പഠിപ്പിക്കും. ഇതിനുളള നടപടികൾ ആരംഭിച്ചതായി സർവകലാശാല വൈസ് ചാൻസലർ എസ്.പി തിവാരി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |