ന്യൂഡൽഹി: ലഖിംപൂർ കേസിൽ ഉത്തർപ്രദേശ് സർക്കാരിനെതിരെ നിലപാട് കടുപ്പിച്ച് സുപ്രീം കോടതി. കേസിനോട് സർക്കാരും പൊലീസും കാണിക്കുന്ന സമീപനത്തെ കടുത്ത ഭാഷയിൽ വിമർശിച്ച കോടതി കേസന്വേഷണം ഒരിക്കലും അവസാനിക്കാത്ത കഥയായി മാറരുതെന്ന് ആവശ്യപ്പെട്ടു.
കേസിലെ അന്വേഷണ വിവരങ്ങൾ സമർപ്പിക്കാൻ ഉത്തർപ്രദേശ് പൊലീസിനോട് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോടതി നടപടികൾ ആരംഭിച്ചസമയത്തും കേസന്വേഷണത്തിന്മേലുള്ള സർക്കാരിന്റെ സത്യവാങ്മൂലം ലഭിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതിനെ തുടർന്ന് നടപടികൾ ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് സീൽ വച്ച കവറിൽ ഉത്തർപ്രദേശ് സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്. സത്യവാങ്മൂലം വൈകി സമർപ്പിച്ചാൽ എങ്ങനെ അത് പരിശോധിക്കാൻ സാധിക്കുമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ ചോദിച്ചു. സത്യവാങ്മൂലത്തിൽ 44 സാക്ഷികളുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ഇതുവരെ നാല് സാക്ഷികളുടെ മൊഴി മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്താണ് കേസ് അന്വേഷണത്തിനു കാലതാമസത്തിനു പിന്നിലെ കാരണമെന്നും കേസിൽ നിലവിൽ എത്ര പേർ കസ്റ്റഡിയിലുണ്ടെന്നും കോടതി സർക്കാരിനോട് ചോദിച്ചു.
ഉത്തർപ്രദേശ് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ തൃപ്തിയില്ലെന്ന് അറിയിച്ച കോടതി ഒരിക്കലും അവസാനിക്കാത്ത ഒരു കഥയായി ഈ കേസ് മാറരുതെന്ന് ആവശ്യപ്പെട്ടു. അന്വേഷണം ഊർജിതമായി മുന്നോട്ടു പോകണമെന്നും കേസിലെ എല്ലാ സാക്ഷികൾക്കും മതിയായ സുരക്ഷ നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. സർക്കാരിന്റെ ഭാഗത്തു നിന്നുള്ള നടപടികൾ വൈകിയ സാഹചര്യത്തിൽ കേസ് ഇന്ന് പരിഗണിക്കാതെ അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റിവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |