പാരീസ് : ഇസ്ലാമിക രാഷ്ട്രങ്ങളുടെ നേതാവാകാൻ കുറച്ച് വർഷങ്ങളായി ശ്രമിക്കുന്ന തുർക്കിക്ക് കുരുക്കുമായി ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ് (എഫ് എ ടിഎഫ്). കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവയുമായി ബന്ധപ്പെട്ട തെളിവുകളാണ് തുർക്കിയ്‌ക്കെതിരെ വാളെടുക്കാൻ എഫ് എ ടിഎഫിനെ പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. തുർക്കിയെ ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്താനാണ് സാദ്ധ്യത. ഈ റിപ്പോർട്ടുകൾ പുറത്ത് വന്നയുടൻ രാജ്യത്തിന്റെ കറൻസിയായ ലിറ ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. ഇസ്ലാമിക ലോകരാജ്യങ്ങളിൽ സൗദിയുടെ അപ്രമാദിത്വം ചോദ്യം ചെയ്താണ് പാകിസ്ഥാനുമായും, മലേഷ്യയുമായും തുർക്കി കൂടുതൽ അടുക്കുന്നത്. കാശ്മീർ വിഷയമടക്കം യു എന്നിൽ പാകിസ്ഥാനുവേണ്ടി ഉയർത്താനും തുർക്കി തയ്യാറായിട്ടുണ്ട്.
തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഫണ്ട് നൽകുക, കള്ളപ്പണം വെളുപ്പിക്കുക എന്നീ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതിന്റെ അപകട സാദ്ധ്യതകളെ കുറിച്ച് നേരത്തേ തുർക്കിയ്ക്ക് എഫ്എടിഎഫ് മുന്നറിയിപ്പ് നൽകിയിരുന്നെന്നും, എന്നാൽ ഗുരുതരമായ തെറ്റുകൾ വീണ്ടും കണ്ടെത്തിയതിനാൽ ശിക്ഷാ നടപടി സ്വീകരിക്കുമെന്നുമാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ന് പാരീസിൽ നടക്കുന്ന യോഗത്തിൽ എഫ്എടിഎഫ് തുർക്കിയെ ഗ്രേ ലിസ്റ്റിൽ പെടുത്തുമോ എന്ന് പ്രഖ്യാപിക്കും. അതേസമയം ഇപ്പോൾ ഗ്രേ ലിസ്റ്റിലുള്ള പാകിസ്ഥാന്റെ ഭാവി എന്താവുമെന്നും ഇന്ന് അറിയാം. താലിബാനെ കൈ അയച്ച് സഹായിച്ച പാകിസ്ഥാനെ ബ്ളാക്ക് ലിസ്റ്റിലേക്ക് മാറ്റണമെന്ന് വിവിധ കോണുകളിൽ നിന്നും ആവശ്യമുയർന്നിട്ടുണ്ട്.
യെമൻ, ദക്ഷിണ സുഡാൻ, സിറിയ, മൊറോക്കോ, അൽബേനിയ, സിംബാബ്‌വെ, കംബോഡിയ, ബാർബഡോസ്, കേമാൻ ദ്വീപുകൾ, ഫിലിപ്പീൻസ് എന്നിവയുൾപ്പെടെ 22 രാജ്യങ്ങൾ എഫ്എടിഎഫിന്റെ ഗ്രേ ലിസ്റ്റിൽ ഇപ്പോഴുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |