ചങ്ങനാശേരി: ജപ്തി നടപടികൾ അടിയന്തരമായി നിറുത്തി വയ്ക്കണമെന്നും കൊവിഡിന്റെ രണ്ടാം തരംഗകാലത്ത് മൊറട്ടോറിയം ഇല്ലാത്തത് ജനങ്ങൾക്ക് വലിയ തിരിച്ചടിയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ഇക്കാര്യം പല തവണ ആവശ്യപ്പെട്ടിട്ടും സർക്കാർ നടപടി എടുക്കുന്നില്ല. സാമ്പത്തിക ബാദ്ധ്യതയെതുടർന്ന് ആത്മഹത്യചെയ്ത ഹോട്ടലുടമ സരിൻ മോഹന്റെ കുടുംബത്തെ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറിച്ചി സ്വദേശിയായ സരിൻ മോഹനെ ആത്മഹത്യയിലേക്ക് നയിച്ചത് ലോക്ക്ഡൗണിനെ തുടർന്നുണ്ടായ കടബാദ്ധ്യതയാണെന്നും പലിശക്കാർ വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും ഭാര്യ രാധു സതീശനോട് പറഞ്ഞു.
ദേശസാത്കൃത ബാങ്കുകളും സഹകരണ ബാങ്കുകളും വായ്പാ തിരിച്ചടവിന് മൊറട്ടോറിയം നൽകണമെന്ന് സർക്കാർ ആവശ്യപ്പെടണം. വ്യാപാര മേഖല സ്തംഭിച്ചു നിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ എവിടെ നിന്നു പണം അടയ്ക്കും. ഈ സമയത്ത് ആശ്വാസ പദ്ധതികൾ പ്രഖ്യാപിച്ച് ജനങ്ങൾക്ക് ജീവിക്കാനുള്ള ആത്മവിശ്വാസം നൽകുകയാണ് വേണ്ടത്. എല്ലാ രാജ്യങ്ങളും കൊവിഡിനൊപ്പം ജീവിക്കാനാണ് പറയുന്നത്. ഇവിടെ കൊവിഡിൽ ജനങ്ങൾ വഴിമുട്ടി നിൽക്കുകയാണ്. ഇതാണ് ആത്മഹത്യകളുടെ എണ്ണം വർദ്ധിക്കുന്നതിനുകാരണമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ അശാസ്ത്രീയമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങളെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിനുശേഷം ചൊവ്വാഴ്ച പുലർച്ചെയാണ് സരിൻ ആത്മഹത്യ ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |