തിരുവനന്തപുരം : 100 കോടി വാക്‌സിൻ വിതരണം ചെയ്ത് രാജ്യം അഭിമാന നേട്ടം സ്വന്തമാക്കിയപ്പോൾ കേരളത്തിൽ ആദ്യ ഡോസ് സ്വീകരിച്ചവർ 94ശതമാനം പിന്നിട്ടു.
വാക്‌സിൻ എടുക്കേണ്ട ജനസംഖ്യയുടെ 94.17 ശതമാനത്തിന് (2,51,52,430) ആദ്യ ഡോസും 47.03 ശതമാനത്തിന് (1,25,59,913) രണ്ടാം ഡോസും നൽകി. രണ്ടും ചേർത്ത് ആകെ 3,77,12,343 ഡോസ്. ഇനിയും ആദ്യ ഡോസ് എടുക്കാനുള്ളവർക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്തും വാക്‌സിനേഷൻ കേന്ദ്രത്തിൽ നേരിട്ടെത്തിയും കുത്തിവയ്പ്പെടുക്കാം. കൊവിഷീൽഡ് രണ്ടാം ഡോസ് 84 ദിവസം കഴിഞ്ഞും കൊവാക്‌സിൻ 28 ദിവസം കഴിഞ്ഞുമാണ് സ്വീകരിക്കേണ്ടത്. ചിലയിടങ്ങളിൽ 84ദിവസം കഴിഞ്ഞും ആളുകൾ രണ്ടാം ഡോസ് എടുക്കുന്നില്ലെന്ന് കണ്ടെത്തി. കൃത്യമായ ഇടവേളയിൽ തന്നെ വാക്‌സിനെടുത്ത് പ്രതിരോധം ഉറപ്പാക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം.
ക്യാമ്പുകളിലും വാക്‌സിൻ
അതതീവ്ര മഴയെതുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപാർപ്പിച്ചവർക്ക് വാക്‌സിന് നൽകാൻ പ്രത്യേക പദ്ധതി. ക്യാമ്പുകളിൽ കഴിയുന്നവരിൽ ആദ്യ ഡോസ് എടുക്കാനുള്ളവരുടേയും രണ്ടാം ഡോസിന് സമയമായവരുടേയും വിവരങ്ങൾ ശേഖരിച്ചാണ് വാക്സിനേഷൻ നടത്തുന്നത്. സ്ഥല സൗകര്യമുള്ള ക്യാമ്പുകളിൽ ആരോഗ്യ പ്രവർത്തകർ എത്തി വാക്‌സിൻ നൽകും. അല്ലാത്തവർക്ക് തൊട്ടടുത്തുള്ള സർക്കാരാശുപത്രിയിൽ സൗകര്യമൊരുക്കും. മൊബൈൽ വാക്‌സിനേഷൻ യൂണിറ്റുകളുടെ സേവനവും ഉറപ്പാക്കും. ക്യാമ്പുകളിൽ വാക്‌സിനെടുക്കാനുള്ളവർ ആരോഗ്യപ്രവർത്തകരെ അറിയിക്കണം..
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |