കോഴിക്കോട്: മൂന്ന് വർഷത്തിന് ശേഷം സ്വർണക്കടത്ത് കേസ് പ്രതികൾ കീഴടങ്ങി. കൊടുവള്ളി സ്വദേശികളായ കളരാന്തിരി പുറായിൽ മുഹമ്മദ് ഷമീർ, ഫൈസൽ എന്നിവരാണ് കുന്ദമംഗലം ജെ.എഫ്.സി.എം കോടതിയിൽ കീഴടങ്ങിയത്. 2018 സെപ്തംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. കഴിഞ്ഞ ജൂലായിൽ മുഖ്യപ്രതി കൊടുവള്ളി ആവിലോറ സ്വദേശി അബൂബക്കറിനെ പിടികൂടിയിരുന്നു. കൊടുവള്ളി സംഘം നാട്ടിലേക്കയച്ച ഒന്നര കിലോ സ്വർണം വാങ്ങാനായി കാത്ത് നിന്ന മുഹമ്മദ് ഷമീർ ഉൾപ്പെട്ട സംഘത്തെ വെട്ടിച്ച് കാരിയർ കടന്നു കളഞ്ഞിരുന്നു. തുടർന്ന് സ്വർണം വീണ്ടെടുക്കാനായി കൊടുവള്ളി സംഘം ക്വട്ടേഷൻ നൽകി. ക്വട്ടേഷൻ സംഘം കാരിയറെയും സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയി സ്വർണം വീണ്ടെടുത്തു. കാരിയറുടെ ഒപ്പമുണ്ടായിരുന്ന യുവാവിനെ കാണാനില്ലെന്ന് കാണിച്ച് അമ്മ കുന്ദമംഗലം പൊലീസിൽ നൽകി പരാതിയിൻ മേൽ നടന്ന അന്വേഷണമാണ് സ്വർണക്കടത്തിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |