20 ശതമാനം സർവീസുകളും നഷ്ടത്തിൽ
കൊല്ലം: ജില്ലയിൽ കെ.എസ്.ആർ.ടി.സിയുടെ അവസ്ഥ 'കാട്ടിലെ തടി, തേവരുടെ ആന' എന്നായതോടെ പ്രതിദിന നഷ്ടക്കണക്കുകളിൽ അക്കങ്ങളുടെ എണ്ണം കൂടുന്നു. 20 ശതമാനത്തിലധികം ട്രിപ്പുകളും നഷ്ടത്തിലാണ്. ഓരോ കിലോമീറ്ററിനും കുറഞ്ഞത് 25 രൂപയെങ്കിലും വരുമാനമില്ലാത്ത (ഇ.പി.ടി) ട്രിപ്പുകൾ പുന:ക്രമീകരിക്കണമെന്ന് നിർദ്ദേശമുണ്ടായിരുന്നെങ്കിലും ജില്ലയിൽ നടപ്പാക്കാനായില്ല. യൂണിറ്റ് ഓഫീസർമാരെയും ഓപ്പറേറ്റിംഗ് സെന്റർ ഉദ്യോഗസ്ഥരെയും ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർമാരെയും ഉൾപ്പെടുത്തി കഴിഞ്ഞ 6ന് സൗത്ത് സോൺ എക്സിക്യുട്ടീവ് ഡയറക്ടറുടെ അദ്ധ്യക്ഷതയിൽ കൊല്ലം യൂണിറ്റിൽ യോഗം ചേർന്നിരുന്നു. അടിയന്തര പ്രാധാന്യത്തോടെ എടുത്ത തീരുമാനങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും സർവീസുകൾ വെട്ടിക്കുറച്ചതല്ലാതെ പുന:ക്രമീകരണം ഇതുവരെ സാദ്ധ്യമായില്ല.
യോഗത്തിലെ തീരുമാനങ്ങൾ
ആദ്യത്തെയും അവസാനത്തെയും ട്രിപ്പുകളിൽ വരുമാനം കിലോമീറ്ററിന് 25 രൂപയിൽ കുറവാണെങ്കിൽ അവ സ്റ്റേ ഡ്യൂട്ടി ആക്കണം. അല്ലെങ്കിൽ ഏറ്റവും അടുത്തുള്ള യൂണിറ്റിലേക്ക് ഷെഡ്യുൾ പുനക്രമീകരിക്കണം
ഒറ്റപ്പെട്ട മേഖല, ആദിവാസി, തീരദേശമേഖല, കെ.എസ്. ആർ.ടി.സി മാത്രം സർവീസ് നടത്തുന്ന റൂട്ടുകൾ എന്നിവിടങ്ങളിൽ വരുമാനം കുറവാണെങ്കിലും സാമൂഹിക പ്രതിബദ്ധത മുൻനിറുത്തി സർവീസ് നടത്താം
സ്ഥിരമായി വരുമാനം കുറവുള്ള സർവീസ് നിറുത്തലാക്കണം
വരുമാനം വർദ്ധിക്കുന്ന തരത്തിൽ ട്രിപ്പുകൾ പുന:ക്രമീകരിക്കണം
ഇല്ല... ഇല്ല... ഇല്ല...
അഞ്ചൽ- കൊട്ടിയം റൂട്ടിലെ ചെയിൻ സർവീസിന് കൃത്യതയില്ല
വരുമാനം കുറഞ്ഞ ട്രിപ്പുകൾ പുന:ക്രമീകരിച്ച് ആവശ്യമുളള മേഖലകളിലേക്ക് മാറ്റാൻ പറഞ്ഞെങ്കിലും നടപ്പായില്ല
മറ്റ് സെക്ടറിലെ ട്രിപ്പുകൾ ഒഴിവാക്കുമ്പോൾ തിരക്കേറിയ സമയങ്ങളിൽ അധിക ട്രിപ്പുകൾ ലഭിക്കത്തക്ക വിധത്തിൽ ഷെഡ്യൂളുകൾ പുന:ക്രമീകരിക്കണമെന്ന നിർദ്ദേശവും അവഗണിച്ചു
തീരെ വരുമാനം ലഭിക്കാത്ത ട്രിപ്പുകളും ഷെഡ്യൂളുകളും പുന:ക്രമീകരിക്കാൻ ബന്ധപ്പെട്ട ജനപ്രതിനിധികളിൽ നിന്നു നിർദ്ദേശങ്ങൾ സ്വീകരിക്കണമെന്ന മന്ത്രിതല തീരുമാനവും പാലിച്ചില്ല
ഓർഡിനറി സർവീസുകൾ യൂണിറ്റ് തലത്തിൽ വിശകലനം ചെയ്ത് മേഖലാ ഓഫീസിന്റെ അനുവാദത്തിനായി ഏഴു ദിവസത്തിനുള്ളിൽ അടിയന്തരമായി അയച്ചുനൽകണമെന്നതും പാലിച്ചില്ല
ഫാസ്റ്റ് പാസഞ്ചർ മുതൽ മുകളിലേക്കുള്ള സർവീസുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഓപ്പറേഷൻസ് എക്സിക്യുട്ടീവ് ഡയറക്ടർക്ക് അയച്ചു നൽകി തുടർ നടപടികൾ സ്വീകരിക്കണമെന്നതിനും പുല്ലുവില
യൂണിറ്റുകളിൽ പരിപാലിക്കേണ്ട 'ജി സ്പാർക്ക്' ഉൾപ്പെടെയുള്ള രജിസ്റ്ററുകൾ കൃത്യമായി എഴുതി
സൂക്ഷിക്കുന്നില്ല
ജില്ലയിൽ ആകെ യൂണിറ്റുകൾ: 09
പ്രതിദിന ട്രിപ്പുകൾ: 2230- 2311
നഷ്ടമുള്ള ട്രിപ്പുകൾ (ശതമാനത്തിൽ)
ചടയമംഗലം: 30.53
ആര്യങ്കാവ്: 20
ചാത്തന്നൂർ: 29.93
കൊല്ലം: 19.53
കുളത്തൂപ്പുഴ: 20.1
കരുനാഗപ്പളളി: 19.47
പത്തനാപുരം: 23.79
കൊട്ടാരക്കര: 22.58
പുനലൂർ: 31.45
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |