ന്യൂയോർക്ക്: കൊവിഡ് മഹാമാരി അടുത്ത വർഷവും തുടരുമെന്ന് മുന്നറിയിപ്പ് നല്കി ലോകാരോഗ്യ സംഘടന. ലോകരാജ്യങ്ങൾക്കിടയിൽ കൂടി വരുന്ന വാക്സിൻ അസന്തുലിതാവസ്ഥ പരിഹരിച്ചില്ലെങ്കിൽ കൂടുതൽ അപകടകരമായ സാഹചര്യത്തിലേക്ക് നീങ്ങുമെന്നും ലോകാരോഗ്യ സംഘടന താക്കീത് നല്കി. വികസിത രാജ്യങ്ങൾ വാക്സിനേഷനിൽ വൻ മുന്നേറ്റം കൈവരിച്ചിട്ടുണ്ട്. എന്നാൽ പല ദരിദ്രരാജ്യങ്ങളിലും ഇപ്പോഴും വാക്സിൻ നല്കാൻ കഴിഞ്ഞിട്ടില്ല. ആഫ്രിക്കയിലെ ജനസംഖ്യയുടെ അഞ്ച് ശതമാനത്തിൽ താഴെ മാത്രമാണ് വാക്സിൻ സ്വീകരിച്ചിരിക്കുന്നത്. അതേ സമയത്ത് മറ്റ് രാജ്യങ്ങൾ 40 ശതമാനം കടന്നിരിക്കുന്നുവെന്നും ഡോ.ബ്രൂസ് പറഞ്ഞു. അതിനാൽ മരുന്ന് കമ്പനികൾ അവരുടെ മുൻഗണനാ പട്ടികയിൽ ആഫ്രിക്കൻ രാജ്യങ്ങളെ ഉൾപ്പെടുത്തണം. നിലവിലെ സാഹചര്യത്തിൽ ആരോഗ്യരംഗത്തെ അസന്തുലിതാവസ്ഥ പരിഹരിക്കാൻ ലോകരാജ്യങ്ങൾ മുന്നോട്ട് വരണം. ഈ പ്രതിസന്ധി വർഷങ്ങളോളം നീണ്ടുപോകാതിരിക്കാൻ വേഗത്തിൽ തന്നെ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. സമ്പന്ന രാജ്യങ്ങൾ പണം നോക്കാതെ ദരിദ്രരാജ്യങ്ങളെ സഹായിക്കണമെന്നും എന്നാൽ എല്ലാവർക്കും ഈ വിഷയത്തിൽ മെല്ലപ്പോക്ക് നയമാണെന്നും ഡബ്ല്യു.എച്ച്.ഒ പ്രതിനിധി ഡോ. ബ്രൂസ് എയിൽവാർഡ് വിമർശിച്ചു. ആഗോള ജനസംഖ്യയുടെ 70 ശതമാനം പേർക്ക് ആവശ്യമായ കൊവിഡ് വാക്സിൻ ഇതുവരെ നിർമ്മിച്ചെങ്കിലും കൂടുതൽ വാക്സിനുകളും വികസിത രാജ്യങ്ങൾ സ്വന്തമാക്കി. വാക്സിൻ നിർമ്മിക്കുന്ന രാജ്യങ്ങൾ അവരുടെ ജനങ്ങളുടെ ഉപയോഗത്തിന് വേണ്ടി കയറ്റുമതി നിയന്ത്രിച്ചു. ഈ അനിശ്ചിതാവസ്ഥയെ 'വാക്സിൻ ദേശീയതയെന്നാണ് ലോകാരോഗ്യ സംഘടന വിശേഷിപ്പിച്ചത്. അതേ സമയം ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം മറ്റ് ലോക രാജ്യങ്ങൾക്ക് കൂടുതൽ വാക്സിൻ നൽകിയത് അമേരിക്കയാണ്.
വാക്സിൻ മിക്സിംഗിന് അനുമതി നല്കി അമേരിക്ക
രാജ്യത്ത് വാക്സിൻ മിക്സിംഗിന് അനുമതി നല്കി യു.എസ് ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്‌ട്രേഷൻ. ബൂസ്റ്റർ ഡോസായി ആദ്യം സ്വീകരിച്ച വാക്സിൻ തന്നെ സ്വീകരിക്കണമെന്ന് നിർബന്ധമില്ലെന്നാണ് പുതിയ ഉത്തരവ്. അതേ സമയം മോഡേണ, ജോൺസൺ & ജോൺസൺ വാക്സിനുകൾ സ്വീകരിച്ചവർക്കും ഇനി മുതൽ ബൂസ്റ്റർ ഡോസ് നൽകാം.കഴിഞ്ഞ മാസം ഫൈസർ വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമാണ് ബൂസ്റ്റർ ഡോസ് നല്കാൻ അനുമതിയുണ്ടായിരുന്നത്. വയോധികർക്കും മറ്റ് ഗുരുതരമായ അസുഖങ്ങളുള്ളവർക്കുമാണ് ബൂസ്റ്റർ ഡോസ് നൽകുന്നതിൽ മുൻഗണന. ഇത് പ്രകാരം ഏകദേശം ഒരു കോടി അമേരിക്കൻ പൗരൻമാർക്ക് വാക്സിന്റെ ബൂസ്റ്റർ ഡോസ് ലഭിക്കുമെന്നാണ് റിപ്പോർട്ട്. രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച് ആറുമാസത്തിന് ശേഷം മോഡേണയും ജോൺസൺ ആന്റ് ജോൺസണിന്റെ സിംഗിൾ ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് രണ്ട് മാസത്തിന് ശേഷവും ബൂസ്റ്റർ ഡോസ് നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |