ബീജിംഗ്: ടിബറ്റൻ ജനതയുടെ സ്വാതന്ത്ര്യത്തിനും അവകാശത്തിനുമെതിരെ പ്രവർത്തിക്കുന്ന ചൈനീസ് ഭരണകൂടത്തിന്റെ നടപടികളിൽ പ്രതിഷേധിച്ച് ലോകരാജ്യങ്ങൾ 2022ൽ നടക്കുന്ന ബീജിംഗ് ശൈത്യകാല ഒളിമ്പിക്സ് ബഹിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ട് ടിബറ്റൻ വിദ്യാർത്ഥികൾ. . തങ്ങളുടെ നാടിനെ കയ്യടക്കിവച്ചിരിക്കുന്ന ചൈനീസ് സർക്കാർ ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് നടത്തുന്നതെന്ന് അവർ പറയുന്നു. ലോകസമാധാനത്തിന്റേയും ഐക്യത്തിന്റേയും പ്രതീകമായ ഒളിമ്പിക്സ് നടത്താൻ ചൈനയ്ക്ക് അവകാശമില്ലെന്നും പ്രതിഷേധക്കാർ പറയുന്നു. ഉയിഗുറുകളെ സ്വന്തം മണ്ണിൽ കൊന്നൊടുക്കുന്ന ചൈനയുടെ പൊയ്മുഖം ലോകരാജ്യങ്ങൾ തിരിച്ചറിയണമെന്നും വിദ്യാർത്ഥികൾ പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് ഗ്രീസിൽ നിന്ന് 2022 ശൈത്യകാല ഒളിമ്പിക്സിനായുള്ള ദീപശിഖ പ്രയാണം ആരംഭിച്ചത്. അതേ സമയം ടിബറ്റ് വിഷയത്തിൽ അന്താരാഷ്ട്ര സമ്മർദ്ദം ശക്തമാകുന്ന പശ്ചാത്തലത്തിൽ ടിബറ്റിലെ ജനങ്ങളുടെ കൈവശമുള്ള എല്ലാ ഭൂപ്രദേശങ്ങളും സർക്കാരിന്റെ പേരിൽ എഴുതി നല്കണമെന്ന് ചൈനീസ് ഭരണകൂടം ആവശ്യപ്പെട്ടു. ക്വിൻഹായ് പ്രവിശ്യയിലുള്ളവരിൽ നിന്ന് ചൈനീസ് സൈന്യം നിർബന്ധമായി ഭൂരേഖകൾ എഴുതിവാങ്ങാൻ തുടങ്ങിയിട്ടുണ്ട്. ഇനി മുതൽ ഇവിടത്തെ എല്ലാ ഭൂമിയും ഭരണകൂടത്തിന്റേത് മാത്രമാണെന്നാണ് തീരുമാനം. 50 വർഷമായി ഭരണകൂടം നല്കി വരുന്ന ഇളവ് അവസാനിപ്പിക്കുകയാണെന്നാണ് ചൈനയുടെ വാദം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |