പന്തളം : കനത്ത മഴ കണ്ണീരിലാക്കിയത് കണ്ണൻ എന്ന കർഷകനെയാണ്. കുടശനാട് കലാഭവനിൻ കിരൺ (കണ്ണൻ) ന്റെ 30 ഏക്കർ പാടശേഖരത്തിലെ അടിക്കണ പരുവമായ നെൽകൃഷിയാണ് കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ വെള്ളംകയറി നശിച്ചത്. പന്തളം നഗരസഭയിലെ പൂഴിക്കാട് ശാസ്താംപടി, കാട്ടുകണ്ടം ഏലാകളിൽ വർഷങ്ങളായി തിരശുകിടന്ന 30 ഏക്കർ ഇരിപ്പുനിലം പാട്ടത്തിനെടുത്താണ് കഴിഞ്ഞ വർഷം മുതൽ കൃഷി ചെയ്യുന്നത്.
വിതച്ച് 75 ദിവസം കഴിഞ്ഞപ്പോഴാണ് മഴ നാശംവിതച്ചത്. അത്യുത്പാദനശേഷിയും മൂപ്പ് കുറവുള്ളതും നല്ല വിളവ് ലഭിക്കുന്നതുമായ ഉമ ഇനത്തിൽപ്പെട്ട വിത്താണ് വിതച്ചത്. കൃഷി വകുപ്പിന്റെ ആലപ്പുഴ ജില്ലയിലെ വീയപുരത്തു നിന്നാണ് കിലോയ്ക്ക് 42 രൂപ നിരക്കിൽ വിത്ത് വാങ്ങിയത്. ഒരേക്കറിന് 40 കിലോ വിത്ത് വീതം 30 ഏക്കറിന് 1200 കിലോ വിത്ത് വിതച്ചു. ഏക്കറിന് 2000 രൂപ വീതം നിലം ഉടമകൾക്ക് നൽകണം. നിലം ഉഴുന്നതിനും വരമ്പുവെട്ടുന്നതിനും തോടുകൾ തെളിക്കുന്നതിനും വളപ്രയോഗത്തിനും മറ്റും സ്വന്തം അദ്ധ്വാനത്തിനു പുറമേ 4,65,560 രൂപ രൂപ ചെലവായി. സ്വന്തമായുള്ള ട്രാക്ടർ, ഹിറ്റാച്ചി, ട്രില്ലർ എന്നിവയും ഉപയോഗിച്ചു.
ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കരിങ്ങാലി പുഞ്ചയിലെ ചിറമുടി, കുടശനാട്, അണിക്കുന്നത്ത് മേഖലകളിലെ 250 ഏക്കർ പാടശേഖരങ്ങളിലും കഴിഞ്ഞ 3 വർഷമായി കൃഷി ചെയ്യുന്നു. കഴിഞ്ഞ തവണ ചിറമുടി ഏലായിൽ വിളവെടുത്ത നെല്ല് സപ്ലൈകോ എടുക്കാൻ താമസിച്ചതിനാൽ കൃഷി വകുപ്പ് മന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും കണ്ട് പരാതി നൽകിയതിനെ തുടർന്ന് അവർ ഇടപെട്ടാണ് നെല്ല് എടുപ്പിച്ചത്, അപ്പോഴേക്കും നെൽ മണികൾ മുളച്ചുതുടങ്ങി .അതിനാൽ വില കുറച്ചേ കിട്ടിയുള്ളു. ഇത്തവണ കറ്റാനം പൂവത്തിൽ ചിറ പാടശേഖരത്തിലും കൃഷിക്ക് വേണ്ടി 120 ഏക്കർ പാട്ടത്തിനെടുത്തിട്ടുണ്ട്, . ഇവിടെ കഴിഞ്ഞ മാസം 22 ഏക്കറോളം ഭാഗത്ത് വെള്ളം കയറി കൃഷി നശിച്ചിരുന്നു.
--------
മുമ്പും വെള്ളം കയറി കൃഷി നശിച്ചിട്ടുണ്ട്. സർക്കാരിൽ നിന്ന് ഒരു ആനുകൂല്യവും ലഭിച്ചിട്ടില്ല. ഇൻഷ്വർ ചെയ്‌തെങ്കിലും പണം ലഭിക്കണമെങ്കിൽ വലിയ കടമ്പയാണ്. മുടന്തൻ ന്യായങ്ങൾ പറഞ്ഞ് തരാതിരിക്കാനാണ് പലപ്പോഴും കമ്പനി ശ്രമിക്കുന്നത്.
കണ്ണൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |