കൊച്ചി: പുരാവസ്തു-സാമ്പത്തിക തട്ടിപ്പുകേസ് പ്രതി മോൻസൺ മാവുങ്കലുമായുള്ള പണമിടപാടിൽ അനിതാ പുല്ലയിലിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്‌തേക്കും. ഇവരുടെ സഹോദരിയുടെ വിവാഹം നടത്താൻ 18 ലക്ഷം വാങ്ങിയിരുന്നെന്നും പണം തിരികെ നൽകിയില്ലെന്നും മോൻസൺ വെളിപ്പെടുത്തിയിരുന്നു.
വീഡിയോ കോൺഫറൻസിംഗ് വഴിയാകും വിവരശേഖരണം. കഴിഞ്ഞ ദിവസം മൂന്ന് മണിക്കൂറോളം അനിതയെ ചോദ്യം ചെയ്തിരുന്നു.
ചികിത്സാ കേന്ദ്രത്തിൽ വച്ച് പീഡനത്തിനിരയാക്കിയെന്ന പെൺകുട്ടിയുടെ പരാതിയിൽ മോൻസണിന്റെ അറസ്റ്റ് തിങ്കളാഴ്ച രേഖപ്പെടുത്തി ഉടൻ തന്നെ കസ്റ്റഡിയിൽ വാങ്ങാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. മൊഴി പ്രകാരം മോൻസണിന്റെ ജീവനക്കാരും കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. പെൺകുട്ടിയിൽനിന്നുള്ള മൊഴിയെടുക്കലും തെളിവെടുപ്പും പൂർത്തിയായിട്ടുണ്ട്.
മോൻസണിന്റെ തിരുമ്മൽ കേന്ദ്രത്തിലും വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലുമാണ് 2019ൽ പെൺകുട്ടി പീഡനത്തിനിരയായത്.
പെൺകുട്ടിക്ക് അന്ന് 17 വയസായിരുന്നു. തുടർവിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് പരാതി. കുട്ടിയെ ഒന്നിൽ കൂടുതൽ തവണ പീഡിപ്പിച്ചതായും പരാതിയിലുണ്ട്. മോൻസണെ ഭയന്നാണ് ഇത്രയും നാൾ പരാതി നൽകാതിരുന്നതെന്ന് പെൺകുട്ടിയുടെ അമ്മ മൊഴി നൽകിയിരുന്നു.
പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൺ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കലൂരിലെ വീട്ടിൽനിന്ന് പിടിച്ചെടുത്ത ഹാർഡ് ഡിസ്‌ക് ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ പരിശോധിച്ചു തുടങ്ങി. പല ഉന്നതും ഇവിടെ തിരുമ്മൽ ചികിത്സക്ക് എത്തിയതായും പലരെയും മോൻസൺ ദൃശ്യങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ടാകാമെന്നും പെൺകുട്ടിയുടെ മൊഴിയിലുണ്ട്.
മോൻസണിന്റെ ജാമ്യാപേക്ഷ തള്ളി
പുരാവസ്തു വില്പനയുടെ പേരിൽ പത്തുകോടിയോളം രൂപ തട്ടിയെടുത്തെന്ന കേസിൽ പ്രതി മോൻസൺ മാവുങ്കൽ നൽകിയ ജാമ്യാപേക്ഷ എറണാകുളം അഡി. ജില്ലാ കോടതി തള്ളി. കോഴിക്കോട് സ്വദേശി യാക്കൂബ് ഉൾപ്പെടെ അഞ്ചുപേർ നൽകിയ പരാതിയിലാണ് മോൻസണിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശത്ത് പുരാവസ്തുക്കൾ വിറ്റവകയിൽ തനിക്കു ലഭിച്ച കോടിക്കണക്കിനു രൂപ നിയമക്കുരുക്കിൽപെട്ടു കിടക്കുകയാണെന്നും പ്രശ്നം പരിഹരിക്കാൻ പണം നൽകണമെന്നും വിശ്വസിപ്പിച്ച് മോൻസൺ തട്ടിപ്പു നടത്തിയെന്നാണ് പരാതി. നേരത്തെ ഈ കേസിൽ മോൻസൺ നൽകിയ ജാമ്യാപേക്ഷ എറണാകുളം അഡി.സി.ജെ.എം കോടതിയും തള്ളിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |