സാന്റ ഫേ: സിനിമാ ചിത്രീകരണത്തിനിടെ നടന്റെ വെടിയേറ്റ് ഛായാഗ്രാഹക മരിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി. വെടിയുതിർത്ത നടൻ അലക് ബാൾഡ്‌വിനെയുൾപ്പെടെ സംഭവം നടന്ന സമയം സെറ്റിലുണ്ടായിരുന്നവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. സംഭവ സ്ഥലം സീൽ ചെയ്ത പൊലീസ് ചിത്രീകരണ സ്ഥലത്തെ തോക്കുകളും മറ്റു വസ്തുക്കളും പിടിച്ചെടുക്കുകയും രക്തസാംപിളുകൾ ശേഖരിക്കുകയും ചെയ്തു. ഇതുവരെ ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അതേ സമയം അസിസ്റ്റന്റ് ഡയറക്ടറാണ് അലകിന് തോക്ക് നൽകിയതെന്നാണ് വിവരം. എന്നാൽ തോക്കിൽ ഉണ്ട ഉണ്ടായിരുന്നോയെന്ന കാര്യം അസിസ്റ്റന്റ് ഡയറക്ടർക്ക് അറിയില്ലായിരുന്നുവെന്നാണ് പൊലീസിന് നല്കിയ മൊഴിയിൽ പറയുന്നത്.
അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരോട് പൂർണമായി സഹകരിക്കുമെന്ന് ബാൾഡ്‌വിൻ പറഞ്ഞു. ഹല്യാന ഹച്ചിൻസിന് സംഭവിച്ച ദുരന്തത്തിൽ ഞെട്ടലും ദു:ഖവും രേഖപ്പെടുത്താൻ വാക്കുകളില്ല. ഹച്ചിൻസ് ഒരു നല്ല ഭാര്യയും അമ്മയും ഞങ്ങൾക്ക് നല്ല സഹപ്രവർത്തകയുമായിരുന്നുവെന്ന് ബാൾഡ്‌വിൻ ട്വിറ്ററിൽ കുറിച്ചു.
അതേ സമയം അപകടം നടക്കുന്നതിന് അരമണിക്കൂർ മുൻപ് ക്യാമറ സംഘാംഗങ്ങൾ സെറ്റിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ദിവസവും 80 കിലോമീറ്റർ ഷൂട്ടിംഗ് സ്ഥലത്തെത്താൻ ബുദ്ധിമുട്ടായതിനാൽ ഷൂട്ടിങ് സ്ഥലത്ത് താമസ സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇതിനെപ്പറ്റിയും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
ന്യൂ മെക്സിക്കോയിലെ മരുഭൂമിയിൽ റസ്റ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നടൻ അലക് ബാൾഡ്‌വിന്റെ വെടിയേറ്റ് ഛായാഗ്രാഹക ഹല്യാന ഹച്ചിൻസ് കൊല്ലപ്പെട്ടത്. സംവിധായകൻ ജോയൽ സൂസ പരുക്കേറ്റ് ഗുരുതരാവസ്ഥയിലാണ്. ഈ ചിത്രത്തിന്റെ സഹനിർമാതാവ് കൂടിയാണ് ബാൾഡ്‌വിൻ. സിനിമാ ചിത്രീകരണത്തിനായി
വെടിയുണ്ടയില്ലാത്ത യഥാർഥ തോക്കാണ് ഉപയോഗിക്കുന്നതെങ്കിലും കാഞ്ചിവലിച്ചുവെന്ന് തോന്നിക്കാനായി കുഴലിന്റെ അറ്റത്തു തീപ്പൊരി സൃഷ്ടിക്കാൻ വെടിമരുന്നു നിറച്ച് സുരക്ഷിതമായ അകലം പാലിച്ചാണു വെടിവയ്പു രംഗങ്ങൾ ചിത്രീകരിക്കാറുള്ളത്. എന്നാൽ ചില സാഹചര്യങ്ങളിൽ ഇത് അപകടങ്ങൾക്ക് കാരണമാകാറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |