ശ്രീനഗർ: അടുത്ത രണ്ട് വർഷത്തിനുള്ളിൽ ജമ്മു നഗരത്തിലും ശ്രീനഗറിലും മെട്രോ സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മൂന്ന് ദിവസത്തെ ജമ്മുകാശ്‌മീർ സന്ദർശനത്തിനെത്തിയ ഷാ, രണ്ടാം ദിവസമായ ഇന്നലെ ഭഗവതി നഗറിൽ നടന്ന പൊതുറാലിയിൽ സംസാരിക്കുകയായിരുന്നു. 2019 ആഗസ്റ്റിൽ 370-ാം വകുപ്പ് റദ്ദാക്കിയതിന് ശേഷം ഇതാദ്യമായാണ് അമിത് ഷാ ജമ്മു കാശ്‌മീരിൽ എത്തുന്നത്.
ജമ്മുകാശ്മീർ വിഭജിച്ച് കേന്ദ്രഭരണ പ്രദേശങ്ങളാക്കിയതിനുശേഷമുള്ള വികസന പ്രവർത്തനങ്ങളെക്കുറിച്ചാണ് അമിത് ഷാ കൂടുതലും സംസാരിച്ചത്. ജമ്മു വിമാനത്താവളം വിപുലീകരിച്ച് ജമ്മു കാശ്മീരിലെ ഓരോ ജില്ലകളിലേക്കും ഹെലികോപ്ടർ സേവനങ്ങൾ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
" ഇനി കാശ്മീരിൽ വികസനത്തെ തടഞ്ഞുനിറുത്താൻ ആർക്കും സാധിക്കില്ല. ഇത് ക്ഷേത്രങ്ങളുടെ ഭൂമിയാണ്. മാതാ വൈഷ്‌ണോ ദേവിയുടെ, പ്രേം നാഥ് ധോഗ്രയുടെ, ത്യാഗിയായ ശ്യാമ പ്രസാദ് മുഖർജിയുടെ ഭൂമിയാണ്. ജമ്മു കാശ്മീരിലെ ജനങ്ങളുടെ സമാധാനം തകർക്കാൻ ശ്രമിക്കുന്നവരെ തുരത്തിയോടിക്കും."- അമിത് ഷാ പറഞ്ഞു.
370ാം വകുപ്പ് റദ്ദാക്കിയതോടെ വാൽമീകി വിഭാഗക്കാരോടും വടക്കൻ പാകിസ്ഥാനിൽ നിന്നുള്ള അഭയാർത്ഥികളോടുമുള്ള വിവേചനം ഇല്ലാതെയായി. മിനിമം വേതനം ജമ്മു കാശ്മീരിൽ നടപ്പിലാക്കാനായി. നിലവിൽ 12,000 കോടിയിലേറെ രൂപ ജമ്മു കാശ്മീരിൽ നിക്ഷേപിച്ചുകഴിഞ്ഞു. 2022 ഓടെ 51,000 കോടിയുടെ നിക്ഷേപമാണ് കേന്ദ്ര സർക്കാർ ജമ്മു കാശ്മീരിൽ ഉദ്ദേശിക്കുന്നത്. ജമ്മു കാശ്മീരിലെ യുവാക്കളും വികസനത്തോടൊപ്പം ചേരുകയാണെങ്കിൽ ഭീകരർ പരാജയപ്പെടുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
ജമ്മുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയുടെ പുതിയ കാമ്പസ് ഷാ ഉദ്ഘാടനം ചെയ്തു.
കേന്ദ്രമന്ത്രിമാരായ ജിതേന്ദ്ര സിംഗ്, ധർമ്മേന്ദ്ര പ്രധാൻ, കാശ്മീർ ലഫ്. ഗവർണർ മനോജ് സിൻഹ തുടങ്ങിയവരും ഷായ്ക്കൊപ്പമുണ്ടായിരുന്നു.
വൈകിട്ട് കാശ്‌മീരിലെ ജനപ്രതിനിധികളുമായി ഷാ കൂടിക്കാഴ്ച നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |