SignIn
Kerala Kaumudi Online
Saturday, 27 April 2024 10.38 AM IST

മുല്ലപ്പെരിയാറിൽ  ജലനിരപ്പ്  137  അടി  കടന്നു,  സാഹചര്യം  അതീവ ഗുരുതരമെന്ന് സർക്കാ‌‌ർ, പൊതുതാത്പര്യ ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

mullaperiyar

ന്യൂഡൽഹി: മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ഡാമിലെ നിലവിലെ ജലനിരപ്പ് സുപ്രീം കോടതിയെ സംസ്ഥാന സർക്കാർ അറിയിക്കും. ഡാമിന്റെ ബലപ്പെടുത്തൽ നടപടികളിൽ തമിഴ്നാട് വീഴ്ച വരുത്തിയെന്ന് ആരോപിക്കുന്നതാണ് ഒരു ഹർജി. കരാർ ലംഘനമുണ്ടെന്നും പാട്ടക്കരാർ റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഡാമിന്റെ സുരക്ഷയ്ക്കായുള്ള മേൽനോട്ട സമിതി ഉത്തരവാദിത്വം നിർവഹിക്കുന്നില്ലെന്ന് മറ്റൊരു ഹർജിയിൽ ആരോപിക്കുന്നു. ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.

മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് 139 അടിയാക്കി നിലനിർത്തണമെന്നും 2018ലെ സുപ്രീം കോടതി ഉത്തരവ് പാലിക്കപ്പെടണമെന്നും സുപ്രീം കോടതിയോട് ആവശ്യപ്പെടാനും സർക്കാ‌‌ർ തീരുമാനിച്ചു. സാഹചര്യം അതീവ ഗുരുതരമാണെന്നും സർക്കാ‌‌ർ സുപ്രീം കോടതിയെ അറിയിക്കും. മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്തയാണ് സർക്കാ‌‌രിന് വേണ്ടി ഹാജരാകുന്നത്.

അതേസമയം മുല്ലപ്പെരിയാറിൽ ജലനിരപ്പ് 137 അടി കടന്നിരിക്കുകയാണ്. 138 അടി എത്തുമ്പോൾ രണ്ടാമത്തെ അറിയിപ്പ് നൽകും. എന്നാൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമെങ്കിൽ പെരിയാ‌‌ർ തീരത്തുള്ളവരെ മാറ്റി പാർപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സർക്കാ‌ർ ഉറപ്പ് നൽകി. ദേശീയ ദുരന്ത നിവാരണ സേനയും റവന്യൂ സംഘവും സംയുക്തമായി അണക്കെട്ടിന്റെ സമീപ പ്രദേശങ്ങളിൽ ബോധവത്ക്കരണ പരിപാടികൾ നടത്തി. കുറഞ്ഞ അളവിൽ അണക്കെട്ട് തുറക്കേണ്ടി വന്നാലും കുറച്ച് പേരെ മാത്രമേ മാറ്റി പാർപ്പിക്കേണ്ടി വരുകയുള്ളൂ. ഇവരുടെ പട്ടികയും മാറ്റുന്നതിനുള്ള സജ്ജീകരണങ്ങളും സ‌ർക്കാർ ഒരുക്കികഴി‌ഞ്ഞു.

എന്നാൽ ജലനിരപ്പ് അപകടകരമായി ഉയരുകയും പരമാവധി ജലനിരപ്പായ 142 അടിയിലേക്ക് ഉടൻ ഉയരാനുള്ള സാദ്ധ്യതയും കണക്കിലെടുത്ത് മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് തുരങ്കം വഴി വൈഗ അണക്കെട്ടിലേക്ക് പരമാവധി വെള്ളം ഒഴുക്കി ജലനിരപ്പ് താഴ്ത്താൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് കത്തയച്ചു. കേന്ദ്രസർക്കാരിനെയും വിവരമറിയിച്ചു. കഴിഞ്ഞ 18ന് ജലനിരപ്പ് 133.45 അടി ആയപ്പോൾ തമിഴ്നാടിനെ വിവരമറിയിച്ചിരുന്നു.

മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് സെക്കൻഡിൽ 2109 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. പുറത്തേക്ക് ഒഴുക്കിവിടുന്നത് കേവലം 1750 അടി മാത്രവും. ഇതേരീതിയിൽ മുന്നോട്ട് പോയാൽ പരമാവധി നിരപ്പായ 142 അടിയിലെത്തിച്ചേരാൻ കാലതാമസമുണ്ടാകില്ലെന്നാണ് ആശങ്ക. ഷട്ടറുകൾ തുറക്കുന്നത് 24 മണിക്കൂർ മുമ്പെങ്കിലും കേരള സർക്കാരിനെ അറിയിക്കണം.ഒക്ടോബർ 16 മുതൽ കേരളത്തിലുണ്ടായ പ്രളയം ജനങ്ങളുടെ സ്വത്തിനും ജീവനും വലിയ നാശനഷ്ടമാണ് വരുത്തിയത്. പല ഭാഗങ്ങളിലും രൂക്ഷമായ ഉരുൾപൊട്ടലും കനത്ത വെള്ളപ്പൊക്കവും മരണങ്ങളുമുണ്ടായി. തുടർന്ന് ഇടുക്കി, ഇടമലയാർ ഡാമുകളിലെ ജലം 19ന് തുറന്നുവിടേണ്ട സാഹചര്യമുണ്ടായി. ജനങ്ങളുടെ ജീവൻ സുരക്ഷിതമാക്കാൻ അനുകൂല പ്രതികരണം പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. കേരളവും തമിഴ്നാടും തമ്മിലുള്ള ചരിത്രപരമായ ബന്ധവും ജനങ്ങൾ തമ്മിലുള്ള ഊഷ്മള ബന്ധവും മുഖ്യമന്ത്രി കത്തിൽ എടുത്തുപറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MULLAPERIYAR, SUPREME COURT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.