ന്യൂഡൽഹി: രാജ്യത്ത് ഒന്നരവർഷമായി തുടരുന്ന വർക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിക്കാൻ ഐ ടി കമ്പനികളുടെ തീരുമാനം. രാജ്യത്തെ മുൻനിര ഐ ടി കമ്പനികളായ വിപ്രോ, ടി സി എസ്, ഇൻഫോസിസ് എന്നീ കമ്പനികളാണ് വർക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിച്ച് ജീവനക്കാരെ ഓഫീസുകളിലേക്ക് മടക്കികൊണ്ടുവരാൻ പദ്ധതിയിടുന്നത്. എന്നാൽ എത്ര ജീവനക്കാരെ ഓഫീസുകളിലേക്ക് മടക്കികൊണ്ടു വരാൻ ഉദ്ദേശിക്കുന്നതെന്ന് കമ്പനികൾ വ്യക്തമാക്കിയിട്ടില്ല.
ടി സി എസിന്റെ 70 ശതമാനത്തോളം ജീവനക്കാർ രണ്ട് ഡോസ് വാക്സിനും 95 ശതമാനം ജീവനക്കാർ ആദ്യ ഡോസ് വാക്സിനും സ്വീകരിച്ചു കഴിഞ്ഞുവെന്ന് കമ്പനി വ്യക്തമാക്കി. ഈ വർഷം അവസാനമായി ജീവനക്കാരെ ഓഫീസുകളിൽ മടക്കികൊണ്ടുവരാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ടി സി എസിന്റെ എച് ആർ ഒ മിലിന്ദ് ലക്കാഡ് പറഞ്ഞു. ഈ മാസം തുടക്കം മുതൽ ടിസി എസിന്റെ അഞ്ച് ശതമാനം ജീവനക്കാർ ഓഫീസുകളിൽ നിന്നുമാണ് ജോലി ചെയ്യുന്നത്. 2025ഓടെ 25ശതമാനത്തിൽ താഴെ ജീവനക്കാർ മാത്രം ഓഫീസിനുള്ളിൽ ഇരുന്ന് ജോലി ചെയ്യത്തക്ക സംവിധാനം ഏർപ്പെടുത്താനുള്ള ശ്രമത്തിലാണ് ടി സി എസ് എന്നും എച് ആർ ഒ വ്യക്തമാക്കി.
വിപ്രോയും സമാനമായ പദ്ധതികളുമായാണ് മുന്നോട്ട് പോകുന്നത്. വിപ്രോ ചെയർമാൻ റിഷാദ് പ്രേംജി തന്നെയാണ് കഴിഞ്ഞ മാസം ട്വിറ്ററിലൂടെ ഈ വിവരം അറിയിച്ചത്. ആഴ്ചയിൽ രണ്ട് ദിവസം വീതമാണ് വിപ്രോ ജീവനക്കാർ ഓഫീസുകളിൽ എത്തുന്നത്.
After 18 long months, our leaders @Wipro are coming back to the office starting tomorrow (twice a week). All fully vaccinated, all ready to go - safely and socially distanced! We will watch this closely. pic.twitter.com/U8YDs2Rsyo
— Rishad Premji (@RishadPremji) September 12, 2021
മറ്റൊരു ഐ ടി ഭീമനായ ഇൻഫോസിസും ജീവനക്കാരെ ഓഫീസുകളിൽ എത്തിക്കുന്നതിനുള്ള നടപടികളിലാണ്. രാജ്യത്തെ 86 ശതമാനം ഇൻഫോസിസ് ജീവനക്കാരും രണ്ട് ഡോസ് വാക്സിൻ വീതം എടുത്തിട്ടുണ്ടെന്നും ഭാവിയിൽ ഒരു ഹൈബ്രിഡ് മോഡൽ തൊഴിൽ സംസ്കാരം രൂപീകരിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും ഇൻഫോസിസ് സി ഇ ഒ പ്രവീൺ റാവു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |