കൊച്ചി: പ്രശസ്ത സാഹിത്യവിമർശകനും വാഗ്മിയും അദ്ധ്യാപകനുമായ പ്രൊഫ. എം.കെ. സാനുവിന് ഇന്ന് 95-ാം പിറന്നാൾ. ശിഷ്യരും സുഹൃത്തുക്കളും പിറന്നാൾ വൻ ആഘോഷമാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും സാനു മാസ്റ്റർ കൊവിഡ് സുഖപ്പെട്ട് വിശ്രമത്തിലായതിനാൽ വേണ്ടെന്നു വച്ചു. അദ്ദേഹം ഇന്ന് എറണാകുളം സൗത്ത് കാരിക്കാമുറി റോഡിലെ 'സന്ധ്യ'യിൽ തന്നെയുണ്ടാകും. കൊവിഡ് ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയിട്ട് ഏതാനും ദിവസമേ ആയിട്ടുള്ളൂ.
പ്രൊഫ. എം.കെ. സാനു ഫൗണ്ടേഷൻ വിപുലമായ ആഘോഷപരിപാടികൾ ആസൂത്രണം ചെയ്തിരുന്നു. ഗവർണർ, മുഖ്യമന്ത്രി, നടൻ മമ്മൂട്ടി എന്നിവരുൾപ്പെടെ പങ്കെടുക്കുമെന്നും അറിയിച്ചിരുന്നു
പ്രസംഗവും പൊതുപരിപാടികളുമില്ലാത്ത ഒരു ദിവസംപോലും എം.കെ. സാനുവിന്റെ ജീവിതത്തിൽ ഉണ്ടാകാറില്ല. മാസ്‌കില്ലാതെ പ്രസംഗിച്ചതിന് ആയിരം രൂപ പിഴ ചുമത്തി ചേർത്തല പൊലീസ് സ്റ്റേഷനിൽ നിന്നുള്ള അറിയിപ്പ് കഴിഞ്ഞ ദിവസം വീട്ടുകാർ കൈപ്പറ്റി!
സാനുമാസ്റ്റർ വീട്ടിലുണ്ടെങ്കിൽ പുസ്തക, ലോഗോ പ്രകാശനങ്ങൾക്കും മറ്റുമായി ആളുകൾ എത്തും. ലോക്ക്ഡൗൺ കാലത്ത് അനാവശ്യ സന്ദർശകരെ നിയന്ത്രിക്കാൻ മക്കൾ ശ്രമിച്ചെങ്കിലും ഗേറ്റ് തുറന്നിടണമെന്ന മാഷിന്റെ നിർബന്ധത്തെ തുടർന്ന് നീക്കം പൊളിഞ്ഞു.
മാഷിന് വീട്ടിൽ അടച്ചിരിക്കാൻ കഴിയില്ലെന്ന് നന്നായറിയാവുന്ന പ്രിയശിഷ്യനും മുതിർന്ന കോൺഗ്രസ് നേതാവുമായ എ.കെ. ആന്റണി കഴിഞ്ഞ ദിവസം ഫോണിൽ വിളിച്ച്, കൊവിഡ് ബാധയ്ക്കുശേഷം വിശ്രമിക്കുന്ന മാഷിനെ ഒരു കാരണവശാലും പുറത്തേക്ക് വിടരുതെന്ന് മൂത്ത മകൻ രഞ്ജിത്തിന് നിർദ്ദേശം നൽകി. 'നേരിട്ട് അങ്ങ് പറഞ്ഞാൽ മതി'യെന്നറിയിച്ച് മകൻ ഫോൺ അച്ഛന് കൈമാറി. മാഷ് ശിഷ്യന്റെ വാക്കുകൾ പുഞ്ചിരിയോടെ കേട്ടുനിന്നു.
ഇന്നു രാവിലെ 9 ന് ചാവറ കൾച്ചറൽ സെന്ററിന്റെയും സാംസ്കാരിക കൊച്ചിയുടെയും നേതൃത്വത്തിൽ വീടിനു സമീപം നടക്കുന്ന ചടങ്ങ് ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. മേയർ എം. അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. സാനുമാഷിന്റെ മക്കൾ രഞ്ജിത്, രേഖ, സീത, ഗീത എന്നിവർ ചേർന്ന് കേക്കു മുറിക്കും. ദുബായിലുള്ള ഇളയമകൻ ഹാരിസിന് നാട്ടിലെത്താൻ കഴിഞ്ഞിട്ടില്ല. ഓൺലൈനിൽ സാനുമാഷും പങ്കടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |