തിരുവനന്തപുരം: സ്നേഹം പകർന്ന് നൽകി വേണം അദ്ധ്യാപകർ കുട്ടികളെ സ്കൂൾ അന്തരീക്ഷത്തിലേക്ക് മടക്കിക്കൊണ്ടുവരേണ്ടതെന്ന് സ്കൂൾ തുറക്കുന്നതിനുള്ള അക്കാഡമിക് മാർഗരേഖയിൽ പറയുന്നു.
കുട്ടികൾക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങൾ വായിക്കാനും ലഘുപരീക്ഷണങ്ങൾ ചെയ്യാനും അവസരമൊരുക്കണം. ചെറിയ വ്യായാമങ്ങൾ ചെയ്യിക്കണം. വീട്ടിലിരുന്ന് ഓൺലൈനിലൂടെ പഠിച്ചവരായതിനാൽ കുറച്ച് നാൾ വീഡിയോ ക്ളാസുകളുടെയും ഓൺലൈൻ പഠനത്തിന്റെയും പിൻതുണയോടെ ക്ളാസുകളിൽ പഠനം നടത്തേണ്ടതാണ്. നേരനുഭവത്തേയും ഓൺലൈൻ, ഡിജിറ്റൽ പഠനത്തേയും ഫലപ്രദമായി കൂട്ടിയിണക്കാൻ അദ്ധ്യാപകർക്ക് കഴിയണം. വീഡിയോ ക്ലാസിലൂടെ കുട്ടികൾക്ക് ലഭിച്ച അറിവുകൾ പങ്കുവയ്ക്കാനും പ്രയോഗിക്കാനും ക്ലാസ് മുറിയെ ഉപയോഗപ്പെടുത്തണം. പ്രായോഗിക പാഠങ്ങളും ലൈബ്രറി പ്രവർത്തനങ്ങളും സംഘപ്രവർത്തനങ്ങളും ചെയ്യാം. സ്‌കൂളിലെത്താൻ കഴിയാത്തവർക്ക് വീഡിയോ ക്ലാസുകളും ഓൺലൈൻ പഠനവും തുടർന്നും ഉപയോഗപ്പെടുത്താം. മാർഗരേഖ മന്ത്രി വി. ശിവൻകുട്ടി നിയമസഭ മീഡിയ റൂമിൽ പ്രകാശനം ചെയ്തു.
പഠനാസൂത്രണം
എസ്.സി.ഇ.ആർ.ടി തയ്യാറാക്കുന്ന മാർഗരേഖക്കനുസരിച്ച് ജില്ലാതലത്തിൽ ഡയറ്റുകൾ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം. നവംബറിലെ പഠനപ്രവർത്തനങ്ങൾ സ്‌കൂൾ തുറക്കുന്നതിനു മുമ്പ് തയ്യാറാക്കണം. ഓൺലൈൻ പരിശീലനത്തിലൂടെ ഇത് അദ്ധ്യാപകരെ പരിചയപ്പെടുത്തണം. ഇതുകൂടി പരിഗണിച്ച് സ്‌കൂൾ റിസോഴ്‌സ് ഗ്രൂപ്പ് ഇതിനെ സ്‌കൂൾ പദ്ധതിയായി വികസിപ്പിക്കണം. നവംബറിലെ പ്രവർത്തനങ്ങൾ കൂടി വിലയിരുത്തിവേണം ഡിസംബറിലെ അക്കാഡമിക് ആസൂത്രണം പൂർത്തിയാക്കാൻ.
ഓരോസ്‌കൂളും കുട്ടികളുടെ എണ്ണം, ക്ലാസ് മുറികൾ, ഇരിപ്പിടം തുടങ്ങിയ ഘടകങ്ങൾ പരിഗണിക്കണം. സുരക്ഷിതമായി എത്രമാത്രം കുട്ടികളെ എത്തിക്കാനാകുമെന്ന് വിലയിരുത്തണം.
കുട്ടികളുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നത് അവരുടെ ആത്മവിശ്വാസവും പഠനപങ്കാളിത്തവും വർദ്ധിപ്പിക്കും. അഭിരുചിക്കനുസരിച്ച് പാഠങ്ങൾ തിരഞ്ഞെടുക്കാൻ അവസരം നൽകണം.
രക്ഷിതാക്കൾ
കുട്ടികളുടെ പഠനവിടവ് പരിഹരിക്കാനും ലഘു പഠനപ്രോജക്ടുകൾക്ക് സഹായം നൽകാനും രക്ഷിതാക്കളെ സഹകരിപ്പിക്കണം. ഇതിനായി കുട്ടികളുടെ വീടുകൾ സന്ദർശിക്കണം.
പ്രവേശന ദിവസം സ്‌കൂൾ മനോഹരമായി അലങ്കരിക്കണം കുട്ടികളെ ആഘോഷപൂർവം പ്രവേശനകവാടത്തിൽ സ്വീകരിക്കണം. കഥകളും കവിതകളും പാട്ടുകളും കേൾക്കാനും പാടാനും അവസരമൊരുക്കണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |