SignIn
Kerala Kaumudi Online
Wednesday, 08 May 2024 8.21 AM IST

വിലയില്ല, വൈനാക്കാൻ സമ്മതിക്കുകയുമില്ല!

pinapple

കോട്ടയം: പൈനാപ്പിൾ കർഷകരുടെ ദുരിതത്തിന് അറുതിയില്ല. അന്യസംസ്ഥാനങ്ങളിലേക്കുള്ള കയറ്റുമതി കുറഞ്ഞതോടെ വില ഇടിഞ്ഞതാണ് കർഷകരെ പ്രതിസന്ധിയിലാക്കിയത്. ഉദ്പാദന ചെലവിന് ആനുപാതികമായ വിലയല്ല ഇപ്പോൾ ലഭിക്കുന്നത്. വൈൻ അടക്കമുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിന് സർക്കാർ കാര്യമായ പ്രോത്സാഹനം നൽകാത്തതും വിലയിടിവിന് കാരണമാണ്.

കൈത കൃഷിയ്ക്ക് ഉപയോഗിക്കുന്ന വളമായ യൂറിയ കിട്ടാനില്ല. കൂട്ട് വളങ്ങളായ ഫാക്ടം ഫോസിനും പൊട്ടാഷിനും 50 ശതമാനം വരെ വില വർദ്ധിച്ചു. തൊഴിലാളി ക്ഷാമവും രൂക്ഷം. ഈ മേഖലയിലെ 70 ശതമാനം കൃഷിക്കാരും കടബാദ്ധ്യതയിലാണ്. വായ്പ തിരിച്ചടവ് മുടങ്ങിയതോടെ സിബിൽ സ്‌കോർ കുറഞ്ഞതും വീണ്ടും ബാങ്ക് വായ്പ ലഭിക്കാൻ തടസമാകുന്നു.

നോർത്ത് ഡൽഹി, ജയ്പൂർ, മുബയ്, അഹമ്മദ്ബാദ്, ഹൈദരബാദ്, സൂറത്ത്, നാഗ്പൂർ എന്നിവിടങ്ങളിലേയ്ക്കാണ് പൈനാപ്പിൾ കയറ്റുമതി ചെയ്യുന്നത്. എന്നാൽ കൊവിഡിനെത്തുടർന്ന് കയറ്റു മതി നിലച്ചു. നാൽപ്പതിനായിരം ടണ്ണിനു മുകളിൽ പൈനാപ്പിൾ നശിച്ചുപോയി. സംസ്ഥാനത്ത് വയനാട്, ആലപ്പുഴ ജില്ലകളിൽ പൈനാപ്പിൾ കൃഷിയില്ല. കാഞ്ഞിരപ്പള്ളി താലൂക്ക്, മീനച്ചിൽ താലൂക്ക്, കോട്ടയം താലൂക്ക്, പത്തനംതിട്ട, റാന്നി, കോന്നി, മുണ്ടക്കയം, തൊടുപുഴ, എറണാകുളം, വാഴക്കുളം കോതമംഗംലം, പുനലൂർ, തൃശ്ശൂർ എന്നിവിടങ്ങളിലാണ് കൃഷി. റബറിനു വിലയിടിവ് ഉണ്ടായതിനാൽ, മൂന്ന് വർഷത്തേയ്ക്കാണ് കർഷകർ പൈനാപ്പിൾ കൃഷിയ്ക്കായി പാട്ടത്തിനെടുക്കുന്നത്. ഒരു ഏക്കറിന് അൻപതിനായിരം രൂപയാണ് പാട്ടത്തുക.

 എക്‌സൈസിന്റെ പാരവച്ചു,

വൈൻ ഫാക്ടറി നടപ്പായില്ല

ആഭ്യന്തരപഴ ഉദ്പാദനത്തിൽ മുന്നിൽ നിൽക്കുന്ന പൈനാപ്പിൾ, കേരളത്തിന് പുറത്തേയ്ക്ക് കയറ്റി അയയ്ക്കുന്ന ഏക പഴവർഗമാണ് . മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിന്റെ ഭാഗമായി സുനിൽ കുമാർ കൃഷിവകുപ്പ് മന്ത്രിയായിരുന്ന കാലത്ത് കോട്ടയം, എറണാകുളം ഉൾപ്പെടെയുള്ളിടങ്ങളിൽ 5 വൈൻ ഫാക്ടറികൾ സ്ഥാപിക്കാൻ അനുമതി നൽകിയെങ്കിലും ആൽക്കഹോൾ അനുപാതം കൂടുതലാണെന്ന് വാദിച്ച് എക്‌സൈസ് വിഭാഗം പാരവച്ചു.

വില നിലവിൽ 19 രൂപയിൽ താഴെ,

വേണ്ടത് 24 രൂപയ്ക്ക് മുകളിൽ

' കൊവിഡിനു ശേഷം പ്രതീക്ഷയോടെയാണ് കൃഷിയിറക്കിയിരിക്കുന്നത്. നിലവിൽ 19 രൂപയാണ് പൈനാപ്പിളിന്റെ വില. കിലോയ്ക്ക് 24 രൂപയ്ക്ക് മുകളിൽ ലഭിച്ചാൽ മാത്രമേ കർഷകന് ലാഭമുള്ളൂ. കാലാവസ്ഥാ വ്യതിയാനവും കൃഷിയെ ബാധിച്ചിട്ടുണ്ട്. കൊവിഡ് മൂലം 30 ശതമാനം കർഷകർ പൈനാപ്പിൾ മേഖലയിൽ നിന്നു വിട്ടു നിൽക്കുന്ന സ്ഥിതിയാണ്. മൂല്യ വർദ്ധിത ഉല്പന്നങ്ങൾ നിർമ്മിക്കുന്നതിന് അനുമതി നൽകിയാൽ മാത്രമേ മേഖല കരകയറൂ.

- ജോജി വാളിപ്ലാക്കൽ, പ്രസിഡന്റ്, സെൻട്രൽ റബർ ആൻഡ് പൈനാപ്പിൾ ഗ്രോവേഴ്‌സ് അസോസിയേഷൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, PINEAPPLE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.