തിരുവനന്തപുരം: സംഘടനാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ പ്രഖ്യാപനം ആരുമായും ആലോചിച്ചിട്ടല്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ജന പിന്തുണയുള്ള നേതാക്കൾക്ക് കടന്നുവരാനുള്ള അവസരമാണ് സംഘടനാ തിരഞ്ഞെടുപ്പെന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞ രമേശ്, നിലവിലെ സംസ്ഥാന നേതൃത്വത്തെ കുത്തിനോവിക്കാനും ശ്രമിച്ചു. കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിന് എ, ഐ ഗ്രൂപ്പുകൾ സംയുക്തമായി സംസ്ഥാന നേതൃത്വത്തിനെതിരെ കരുനീക്കത്തിനൊരുങ്ങുന്നുവെന്ന വാർത്തകൾക്കിടെയാണിത്. നേതൃത്വത്തോട് ഇടഞ്ഞുനിൽക്കുന്ന വി.എം. സുധീരനടക്കമുള്ളവരുടെ പിന്തുണ അനുകൂലമാക്കിയെടുക്കാനുള്ള ശ്രമവും അദ്ദേഹം നടത്തി. അവശേഷിക്കുന്ന പുന:സംഘടന വേണോയെന്ന് ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്നും രമേശ് വ്യക്തമാക്കി.
കേരളത്തിലെ എല്ലാ നേതാക്കളും ഏതെങ്കിലും ഗ്രൂപ്പിന്റെ ഭാഗമായിരുന്നുവെന്നത് യാഥാർത്ഥ്യമാണ്. പദവികൾ ലഭിക്കുമ്പോൾ ഗ്രൂപ്പില്ലെന്ന് പറയുന്നതിൽ കാര്യമില്ല. വി.എം. സുധീരൻ മുതിർന്ന നേതാവാണ്. അദ്ദേഹം പറയുന്ന കാര്യങ്ങൾ മുഖവിലയ്ക്കെടുക്കണം. . കോൺഗ്രസ് പ്രവർത്തകരെല്ലാം സംഘടനാ തിരഞ്ഞെടുപ്പിനൊരുങ്ങണം. തിരഞ്ഞെടുപ്പിലൂടെ രാഹുൽഗാന്ധി കോൺഗ്രസ് പ്രസിഡന്റാകണമെന്നാണ് ആഗ്രഹം.. വഴി തെറ്റിപ്പോയ ആട്ടിൻകുട്ടി മടങ്ങി വരുന്നത് പോലെയാണ് പാർട്ടിയിലേക്കുള്ള ചെറിയാൻ ഫിലിപ്പിന്റെ മടക്കമെന്നും രമേശ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |