മോസ്കോ: ലോകത്തെ ആശങ്കയിലാഴ്ത്തിക്കൊണ്ട് റഷ്യയിൽ കൊവിഡ് വ്യാപനം വീണ്ടും ശക്തമാകുന്നു. മരണനിരക്കും കുത്തനെ ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,849 കേസുകളും 1,163 മരണവുമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. രാജ്യതലസ്ഥാനമായ മോസ്കോയിൽ 11 ദിവസത്തേയ്ക്ക് അവശ്യ സേവനങ്ങളല്ലാത്തവ പ്രവർത്തിക്കില്ല. റീട്ടെയ്ൽ ഔട്ട്ലെറ്റുകൾ, റെസ്റ്റോറന്റുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയടക്കം അടച്ചുപൂട്ടി. ഭക്ഷണശാലകളും മെഡിക്കൽ സ്റ്റോറുകളുമടക്കമുള്ള അവശ്യസേവനങ്ങൾ പ്രവർത്തിക്കും.
കൊവിഡ് വ്യാപനം ശക്തമായതോടെ ഒക്ടോ. 30 മുതൽ നവംബർ ഏഴ് വരെ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ അവധി പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് നിലവിൽ 8,432,546 രോഗികളാണുള്ളത്. ആകെ മരണം - 236,220.
തദ്ദേശീയമായി സ്പുട്നിക് - വി അടക്കമുള്ള വാക്സിനുകൾ വികസിപ്പിച്ചിട്ടും റഷ്യയിൽ പ്രതിരോധ കുത്തിവയ്പ് എടുത്തവരുടെ എണ്ണം വളരെ കുറവാണ്.
വ്യാഴാഴ്ച വരെയുള്ള കണക്കനുസരിച്ച് ആകെ ജനസംഖ്യയുടെ 32 ശതമാനം മാത്രമാണ് വാക്സിൻ സ്വീകരിച്ചത്.
വാക്സിനോട് റഷ്യൻ ജനത വിമുഖത പ്രകടിപ്പിക്കുകയാണ്. സമ്പദ്വ്യവസ്ഥയെ ബാധിക്കുമെന്നതിനാൽ വീണ്ടും നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ സർക്കാർ തയ്യാറുമല്ല. വാക്സിൻ സ്വീകരിക്കാൻ സർക്കാർ നിരന്തരം ആഹ്വാനം ചെയ്യുന്നുണ്ടെങ്കിലും ജനങ്ങൾ അത പാടെ അവഗണിക്കുകയാണ്.
അതേസമയം, പ്രദേശിക വ്യാപനം റിപ്പോർട്ട് ചെയ്തത് മൂലം ചൈനയിൽ മൂന്നിടങ്ങളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.
മാസ്ക് മാറ്റാൻ സമയമായിട്ടില്ലെന്ന് യു.എ.ഇ
രാജ്യത്ത് കൊവിഡ് വ്യാപനം കുറഞ്ഞെങ്കിലും മാസ്ക് ധാരണം ഒഴിവാക്കാൻ സമയമായിട്ടില്ലെന്ന് യു.എ.ഇ ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതി. എല്ലാവരും പൊതുസ്ഥലങ്ങളിൽ മാസ്ക്
ധരിക്കണം. ഈ വർഷം കൊവിഡ് കേസുകളുടെ എണ്ണം വളരെ കുറവാണ്. ഇത് മാസ്ക് ധാരണവും മറ്റ് കൊവിഡ് മാനദണ്ഡങ്ങളും കൃത്യമായി പാലിക്കുന്നത് കൊണ്ടാണെന്നും സമിതി പറഞ്ഞു.
വാക്സിൻ വിതരണം വലിയ രീതിയിൽ പുരോഗമിക്കുന്നുണ്ട്. രണ്ട് കോടിയിലേറെ വാക്സിൻ രാജ്യത്ത് വിതരണം ചെയ്തു. ഇതുവരെ 97.16% പേർക്ക് വാക്സിൻ നൽകി. 87% പേർ രണ്ട് ഡോസും സ്വീകരിച്ചു. സ്വദേശികൾ വിദേശികളെന്ന വ്യത്യാസം ഇല്ലാതെ രാജ്യത്തെ മുഴുവൻ ആളുകൾക്കും വാക്സിൻ വിതരണം ചെയ്യുന്നുണ്ടെന്നും സമിതി വ്യക്തമാക്കി.
ലോകത്താകെ രോഗികൾ - 246,409,393
മരണം - 4,998,860
രോഗമുക്തർ - 223,250,047
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |