പത്തനംതിട്ട : വീണ്ടും ഒരു അദ്ധ്യയനകാലത്തേക്ക് സ്കൂളുകൾ വാതിൽ തുറക്കുമ്പോൾ വിപണിയിലും തിരക്കേറുകയാണ്. കൊവിഡിന്റെ പിടിയിൽ സ്കൂൾ അടച്ചതോടെ ബാഗ്, കുട, ബുക്ക്, വാട്ടർ ബോട്ടിൽ തുടങ്ങിയവയുടെ കച്ചവടം മുടങ്ങിയിരുന്നു. ഓൺലൈൻ വിപണി തകൃതിയായപ്പോൾ വൻ പ്രതിസന്ധിയിലായിരുന്നു ചെറുകിട വ്യാപാരമേഖല. എന്നാൽ ഇപ്പോൾ മാറ്റങ്ങൾ കണ്ടുതുടങ്ങിയതായി വ്യാപാരികൾ പറയുന്നു.
സ്പൈഡർമാന്റെയും സൂപ്പർ താരങ്ങളുടെയും ചിത്രങ്ങളുള്ള ബാഗുകളും കുടകളും ഇപ്പോൾ വിപണിയിലുണ്ട്. ഇവയ്ക്ക് ആവശ്യക്കാരും ഏറെയാണ്. ചെറിയ ക്ലാസിലെ കുട്ടികളാണ് ഇത്തരം ബാഗിന്റെ ആവശ്യക്കാർ. കുറച്ച് മുതിർന്ന ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾ സ്കൈ ബാഗുകളും സാധാരണ ബാഗുകളുമാണ് ഉപയോഗിക്കുന്നത്. ഇവ 600 മുതൽ 2000 രൂപ വരെ വിലയിൽ ലഭിക്കും. വലിയ ബുക്കുകൾക്കും ആവശ്യക്കാരേറെയാണ്. ഇതിന് 45 ഉം 50 ഉം രൂപ വരെയാകും. പേന, പെൻസിൽ എന്നിവ ഓഫറുകൾ അനുസരിച്ച് ഓൺലൈനിൽ നിന്ന് വാങ്ങുന്നവരാണ് കൂടുതൽ.
കുട്ടികളെ ആകർഷിക്കാനായി കാർട്ടൂൺ കഥാപാത്രങ്ങളുടെ വിവിധ നിറത്തിലുള്ള ചിത്രങ്ങൾ അടങ്ങിയ ബുക്കുകളും ബാഗുകളും കുടകളുമെല്ലാം വിപണിയിലുണ്ട്.
യാത്രാപാസ് കിട്ടുമോ
സ്കൂൾ കുട്ടികളുടെ കൺസഷൻ കാർഡുകളുടെ വിതരണം എല്ലാ തിങ്കളാഴ്ചയും രാവിലെ 8 മുതൽ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ നടക്കും. കോഴ്സ് അനുസരിച്ച് ടിക്കറ്റ് നിരക്കിൽ വ്യത്യാസമുണ്ട്. സർവീസ് കുറവായ പ്രദേശങ്ങളിൽ കൺസഷൻ ലഭിക്കുന്നത് ബുദ്ധിമുട്ടാകും. കുറഞ്ഞത് മൂന്ന് ബസ് എങ്കിലും സർവീസ് നടത്തുന്ന റൂട്ടിൽ മാത്രമാണ് സൗജന്യനിരക്കിൽ യാത്ര അനുവദിക്കുക. ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ കൺസഷൻ അനുവദിക്കില്ല. മുൻകൂട്ടി പണം നൽകി കാർഡ് വാങ്ങിയാലും സ്‌കൂൾ, കോളേജ് സമയങ്ങളിൽ ബസ് കുറവായതിനാൽ സ്വകാര്യ ബസുകളിലും ഫാസ്റ്റ് പാസഞ്ചർ ബസുകളിലും വിദ്യാർത്ഥികൾക്ക് വീണ്ടും പണം നൽകി യാത്ര ചെയ്യേണ്ടി വരും. നിശ്ചിത നിരക്ക് ഈടാക്കി ബോണ്ട് സർവീസ് നടത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും അഭിപ്രായ വ്യത്യാസങ്ങൾ കാരണം ഇതുവരെ സർവീസ് ഉറപ്പിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |