കുമരകം: വർഷ കൃഷിയുടെ നെല്ല് സംഭരണത്തിനു മുന്നേ മില്ലുകാർ കിഴിവിനു വേണ്ടി വിലപേശൽ ആരംഭിച്ചു. ഒരു ക്വിന്റൽ നെല്ലിന് 12 കിലോ കിഴിവായി നൽകണമെന്ന ആവശ്യത്തിൽ തുടങ്ങിയ വിലപേശൽ ഇന്നലെ ആറ് കിലോയിലെത്തി. 303 ഏക്കറുള്ള ആർപ്പുക്കര പഞ്ചായത്തിലെ മഞ്ചാടിക്കരി പുത്തൻ കേളക്കരി പാടത്തെ നെല്ല് സംഭരണത്തിനാണ് ഇപ്പോൾ വിലപേശൽ നടക്കുന്നത്. കറവലും പതിരും ഒന്നും ഇല്ലാത്ത നല്ല നെല്ലിന് ഈർപ്പത്തിന്റെ പേരിലാണ് കിഴിവ് ആവശ്യപ്പെടുന്നത്. മഴ തുടരുന്നതിനാൽ നെല്ലിൽ ഈർപ്പത്തിന്റെ ശതമാനം കൂടുതലാണെന്നാണ് മില്ലുകാരുടെ വാദം. വിതച്ചിട്ട് 145 ദിവസമായപ്പാേഴാണ് പാടത്തെ കൊയ്ത്ത് പൂർത്തിയാക്കാനായത്. പാഡി മാർക്കറ്റിംഗ് വിഭാഗവും കൃഷി ഓഫീസറും കർഷക പ്രതിനിധികളും മില്ലുടമകളുമായി നടത്തിയ ചർച്ചയിൽ ആറ് കിലോ നെല്ല് താര നൽകിയാൽ നെല്ലു സംഭരണം നടത്താമെന്ന നിർദേശം മില്ലുകാർ മുന്നോട്ടു വെച്ചു . ക്വിന്റലിന് നാല് കിലോ നൽകാമെന്ന നിലപാടിലാണ് കർഷകർ.
കൊയ്തു കൂട്ടിയ നെല്ലത്രയും ചീപ്പുങ്കൽ - മണിയാപറമ്പ് പുത്തൻ റോഡ് അരികിൽ കൂട്ടിയിട്ടിരിക്കുകയാണ്. പ്ലാസ്റ്റിക് പടുത ഇട്ട് മൂടിയ നെല്ല് ഒന്നിടവിട്ട ദിവസങ്ങളിൽ നിരത്തി ഉള്ള വെയിലിൽ ഉണക്കി പിന്നെയും കൂട്ടിയിടുകയാണ് കർഷകർ.
'മില്ലുകാരുടെ വിലപേശൽ അവസാനിപ്പിക്കാൻ സഹകരണ പ്രസ്ഥാനങ്ങൾ മുഖേന നെല്ലു സംഭരണം നടത്തുമെന്ന സർക്കാർ പ്രഖ്യാപനം നടപ്പായില്ല. മഴ തുടരുന്ന സാഹചര്യത്തിൽ തങ്ങൾ നേരിടുന്ന കഷ്ടപ്പാടുകൾ ചൂഷണം ചെയ്യാനുള്ള നീക്കമാണ് മില്ലുകാർ നടത്തുന്നത്.'
നാരായണൻ, കർഷകൻ
താര 6 കിലോ വേണമെന്ന് മില്ലുടമകൾ
4 കിലോ സമ്മതിക്കണമെന്ന് കർഷകർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |