കോട്ടയം: നൂറ്റാണ്ടുകളായി അയ്യപ്പവിശ്വാസികൾ കാൽനടയായി സഞ്ചരിച്ച് ശബരീശ ദർശനത്തിന് ഉപയോഗിച്ചിരുന്ന കാനനപാത ഇക്കുറിയും തുറന്ന് കൊടുക്കേണ്ടെന്ന സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധമുയരുന്നു. അയ്യപ്പൻ ശബരിമലയിലേയ്ക്ക് നടന്നുപോയത് പരമ്പരാഗത കാനനപാതയിലൂടെയാണ്. 41ദിവസത്തെ വ്രതമെടുത്ത് കാനനപാതയിലൂടെ സഞ്ചരിച്ച് നിരവധി ആരാധനാകേന്ദ്രങ്ങളിൽ പൂജകളും പ്രാർത്ഥനകളും നടത്തി സന്നിധാനത്തെത്തുമ്പോഴാണ് ദർശനം പൂർണമാകുന്നതെന്നാണ് വിശ്വാസം. ഭഗവാൻ സഞ്ചരിച്ച പാതയിലൂടെ നഗ്‌നപാദരായി സന്നിധാനത്ത് എത്തുന്ന നിരവധി ഭക്തരുണ്ട്.
കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷമാണ് ആദ്യമായി പാത അടച്ചത്. അന്ന് ഐക്യ മല അരയ മഹാസഭ നടത്തിയ പ്രക്ഷോഭത്തെ തുടർന്ന് മല അരയരായ 18 സ്വാമിമാർക്ക് മാത്രം പാത തുറന്നു നൽകി. എന്നാൽ ഇക്കുറി കാട്ടുമൃഗശല്യമെന്ന പേരിലാണ് പാത അടച്ചത്. സ്വാമിമാരുടെ യാത്ര പകൽമാത്രമാണെന്നിരിക്കേ ഈ വാദത്തിന് ഒരു അടിസ്ഥാനവുമില്ലെന്ന് ഭക്തർ പറയുന്നു. പരമ്പരാഗത കാനനപാത മാത്രം അടച്ചപ്പോൾ പമ്പയിലേക്കുള്ള മറ്റു വഴികളെല്ലാം തുറന്നിട്ടുമുണ്ട്. വിവിധ സംഘടനകൾ ചേർന്ന് രൂപം നൽകിയ ശബരിമല കാനനപാത സംരക്ഷണ-പ്രക്ഷോഭ സമിതി പാത തുറക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയിട്ടുണ്ട്.
കാനനപാത അടയുമ്പോൾ
നൂറ്റാണ്ടുകൾ പഴക്കമുള്ള പൈതൃകങ്ങളും അമ്പലങ്ങളും വിസ്മൃതിയിലാകും
പ്രദേശം കാടും പടലുമായി മാറും, കാണിക്കവഞ്ചിയടക്കം ഇപ്പോഴേ മറഞ്ഞു
കാനനപാതയിൽ കച്ചവടം നടത്തുന്ന പ്രദേശവാസികളുടെ വരുമാനം നിലയ്ക്കും
കാനന പാതയിലെ യാത്ര
41 ദിവസം വ്രതമെടുത്ത് നഗ്നപാദനായി എരുമേലിയിൽ നിന്ന് പേരൂർ തോട്ടിലെത്തി വിശ്രമിച്ച് അവിടെ നിന്ന് കാളകെട്ടി ശിവക്ഷേത്രത്തിലെത്തി നാളികേരം ഉടയ്ക്കും. തുടർന്ന് അഴുതയാറ്റിൽ മുങ്ങി കല്ലെടുത്ത് കല്ലിടാംകുന്നിൽ നിക്ഷേപിക്കും. ഇഞ്ചിപ്പാറകോട്ടയിലെത്തി ഉടുപാറവില്ലനോടും പ്രാർത്ഥിച്ച്, മുക്കുഴി ദേവീ സവിധത്തിൽ പ്രവേശിച്ച് വഴിപാടുകൾ നടത്തും. പുതുശേരിയിലെത്തുന്ന ഭക്തർ ഇല പറിച്ചു വച്ച് മലകളെ വന്ദിച്ച് കരിമല കയറി മായേക്കിയിലെത്തി ദേവിക്ക് മഞ്ഞൾവഴിപാട് അർപ്പിച്ച് കരിമലയിലെത്തും. അമ്പലത്തിലെ പ്രാചീനമായ കിണറിൽനിന്ന് പുണ്യജലം കുടിച്ച് പുലിയള്ളി ഇറക്കമിറങ്ങി ഒളിയൻപുഴ വഴി വലിയാനവട്ടം ചെറിയാനവട്ടം കടന്ന് പമ്പയിലെത്തും.
കാനനപാത
എരുമേലിയിൽനിന്ന്
50 കിലോമീറ്റർ
'' പ്രക്ഷോഭത്തിന്റെ ഭാഗമായി കാനനപാത തുറന്ന് മല ചവിട്ടും. മൃഗങ്ങളുടെ പേരുപറഞ്ഞാണ് പാത തുറക്കാത്തതെങ്കിലും സാമ്പത്തിക ലക്ഷ്യമാണിതിന് പിന്നിൽ. ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങൾക്കും ലേലംകൊണ്ട കടകൾക്കും വരുമാനം ലഭിക്കാനുള്ള ഗൂഢലക്ഷ്യത്തിനായി ആചാരം ബലികഴിക്കുകയാണ് '' -പി.കെ.സജീവ്, കൺവീനർ, ശബരിമല കാനനപാത സംരക്ഷണ-പ്രക്ഷോഭ സമിതി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |