വടക്കഞ്ചേരി: വടക്കഞ്ചേരി - മണ്ണുത്തി ആറുവരിപ്പാതയിലെ വടക്കഞ്ചേരി മേൽപ്പാലം ഇതുവരെ പൊളിച്ചത് 33 തവണ. മുൻപു പൊളിച്ചു നിർമാണം നടത്തിയ പലയിടത്തും വീണ്ടും കുത്തിപ്പൊളിക്കുന്നുണ്ട്. പാലത്തിന്റെ രണ്ടു ബീമുകൾ തമ്മിൽ ചേരുന്ന ഭാഗത്ത് വാഹനങ്ങൾ പോകുമ്പോൾ വലിയ ശബ്ദത്തിൽ കുലുക്കം അനുഭവപ്പെട്ടതോടെയാണ് തൃശൂർ ഭാഗത്തേക്കുള്ള പാതയിൽ പാലത്തിനു മുകളിലെ ടാറിംഗ് പൊളിച്ചു നിർമാണം നടത്തുന്നത്.
420 മീറ്റർ നീളമുള്ള പാലത്തിന്റെ നിർമാണപ്പാളിച്ച മൂലം ടാറിംഗ് കുത്തിപ്പൊളിച്ചു വീണ്ടും ബലപ്പെടുത്തി ടാറിംഗ് നടത്തുന്നതു തുടരുമ്പോൾ പാലത്തിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്ക ശക്തമാണ്. ബീമുകൾ ചേരുന്ന ഭാഗത്ത് ഉരുക്കുപാളി ഘടിപ്പിച്ചു ബലപ്പെടുത്താതിരുന്നതാണ് പാലത്തിന്റെ തകർച്ചയ്ക്കു കാരണമായി കരാർ കമ്പനി പറയുന്നത്. എന്നാൽ വീണ്ടും പൊളിക്കുന്നതിന്റെ യുക്തി പിടികിട്ടാതെ അമ്പരപ്പിലാണ് നാട്ടുകാർ.
പാലത്തിന്റെ ബലക്ഷയം സംബന്ധിച്ച് വിദഗ്ദ്ധ സമിതി അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാണ്. പാലത്തിന്റെ പണികൾ വിദഗ്ദ്ധ തൊഴിലാളികളെ കൊണ്ടല്ല ചെയ്യിപ്പിച്ചതെന്നും മേൽനോട്ടം ഉണ്ടായിരുന്നില്ലെന്നും ആരോപണമുണ്ട്. ദേശീയപാത അതോറിറ്റിയും ആവശ്യത്തിനു പരിശോധന നടത്തിയില്ല. മഴ പെയ്തതോടെ റോഡിൽ നിരപ്പു വ്യത്യാസവും പ്രകടമാണ്.
ചിലയിടങ്ങളിൽ റോഡിൽ വിള്ളലും വീണിട്ടുണ്ട്. റോയൽ ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന ആറുവരിപ്പാത മേൽപ്പാലവും മേൽപ്പാതയും കടന്നു രണ്ടു കിലോമീറ്റർ അകലെ തേനിടുക്കിലാണ് അവസാനിക്കുന്നത്. പാത പൂർത്തിയായി ഗതാഗതം ആരംഭിച്ചെങ്കിലും പൊളിക്കൽ എന്നു തീരുമെന്നത് ഉത്തരമില്ലാത്ത ചോദ്യമാകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |