കണ്ണൂർ: കുറ്റവാളികളുടെ മാനസാന്തരത്തിനുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതോടൊപ്പം തടവുകാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള നടപടികളുമുണ്ടാകണമെന്നു ജയിൽ ഡി.ജി.പി ഡോ. ഷെയ്ഖ് ദർവേശ് സാഹിബ് നിർദേശം നൽകി. കണ്ണൂർ സെൻട്രൽ ജയിലിൽ ഉദ്യോഗസ്ഥരെയും തടവുകാരെയും സന്ദർശിച്ച ശേഷമാണ് അദ്ദേഹം നിർദേശം നൽകിയത്.
തടവുകാർ ജയിൽ മോചിതരാകുമ്പോൾ അവർ എങ്ങനെ ജീവിക്കുന്നുവെന്ന് നിരീക്ഷിക്കണം. ഇതിനു വേണ്ടി ജയിൽ ജീവനക്കാരുടെ പ്രത്യേക സമിതി രൂപീകരിച്ച് അവരുടെ വീടുകളിലും തൊഴിലിടങ്ങളിലും പോയി അവരെ കണ്ട് കാര്യങ്ങൾ വിലയിരുത്തണം. തടവുകാർക്കിടയിൽ മൊബൈൽ ഫോൺ ഉപയോഗവും ലഹരിക്കടത്തും നിയന്ത്രിക്കാനുള്ള നടപടികൾ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടാകണം.
കണ്ണൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞ മാസം ലഹരിമരുന്ന് കിട്ടാത്തതിനെ തുടർന്ന് തടവുകാരിൽ ചിലർ കൈഞരമ്പ് മുറിക്കുകയും ആംബുലൻസ് അടിച്ചു തകർക്കുകയും ചെയ്തിരുന്നു. ഇവിടെ നടന്ന പരിശോധനയിൽ രണ്ട് കിലോ കഞ്ചാവ് പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ സംസ്ഥാനത്തെ ജയിലുകളിൽ നിന്നും 300 മൊബൈൽ ഫോണുകളും വൻതോതിൽ നിരോധിത വസ്തുക്കളും പിടികൂടിയിരുന്നു.
എട്ട് മാസം മുമ്പ് കണ്ണൂർ സെൻട്രൽ ജയിലിലെ മേശവലിപ്പിൽ നിന്നു 9 ലക്ഷം രൂപ മോഷണം പോയതിനും ഇതുവരെ തുമ്പുണ്ടാക്കാനായില്ല. മയക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ട് ഇരുന്നൂറോളം തടവുകാർ കണ്ണൂർ സെൻട്രൽ ജയിലിൽ മാത്രം കഴിയുന്നുണ്ട്. ഇവരുടെ കടുത്ത അച്ചടക്ക ലംഘനം ജയിൽ ജീവനക്കാർക്കും ഭീഷണിയായിട്ടുണ്ട്.പരോളിൽ ഇറങ്ങി തിരിച്ചു വരുന്ന തടവുകാരെ ദേഹപരിശോധന നടത്തുന്ന സംവിധാനം ഇല്ലാത്തതും ജയിലുകളിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നുണ്ട്. ഇവരുടെ ദേഹപരിശോധന നടത്തുന്നത് കോടതി വിലക്കിയതോടെ മൊബൈൽ ഫോണുകളും നിരോധിത ലഹരിവസ്തുക്കളും ജയിലുകളിൽ നിർബാധം എത്തുകയായിരുന്നു.
ജയിലുകളിൽ ലഹരിവസ്തുക്കൾ എത്തുന്നത് ഒരുതരത്തിലും അംഗീകരിക്കാനാവില്ല. അത്തരക്കാരെ കണ്ടെത്തി അവർക്ക് ആവശ്യമായ ബോധവത്കരണം നടത്താനും ഡി.ജി.പി നിർദേശിച്ചു. തടവുകാർ ഡി.ജി.പിക്ക് പരാതിയും നൽകി.
ഡി.ജി.പിയായ ശേഷം ആദ്യമായാണ് ഷെയ്ഖ് ദർവേശ് സാഹിബ് കണ്ണൂർ സെൻട്രൽ ജയിലിലെത്തിയത്. ജയിൽ സൂപ്രണ്ട് റോമിയോ ജോണിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ഡി.ജി.പിയെ സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |