കൊച്ചി: ഒരു റോഡ് ഉപരോധം. മരട് പൊലീസ് സ്റ്റേഷനിൽ രണ്ട് കേസ്, ഒരു പരാതി. ഇന്ധനവില വർദ്ധനയ്ക്കെതിരെ കൊച്ചിയിൽ കോൺഗ്രസ് സംഘടിപ്പിച്ച റോഡ് ഉപരോധത്തിൽ ആകെ വിയർത്ത് പൊലീസ്. നടൻ ജോജു ജോർജ്ജും മറ്റുള്ളവരും പ്രതിഷേധമുയർത്തി രംഗത്ത് എത്തിയതോടെ ഉപരോധ സമരം കൈവിട്ടു.
തിരക്കേറിയ ബൈപ്പാസ് റോഡിൽ കൊടി കെട്ടിയ വാഹനങ്ങൾ നിറുത്തിയിടാൻ അവസരം നൽകിയതും റോഡ് പൂർണമായി ഉപരോധിക്കുന്നത് തടയാതിരുന്നതും പൊലീസിന്റെ വീഴ്ചയായി.
തന്റെ വാഹനം തല്ലിത്തകർത്തതിന് ജോജു നൽകിയ പരാതിയിലാണ് ഒരു കേസ്. മുൻ മേയർ ടോണി ചമ്മിണിയടക്കം ഏഴ് പേരാണ് പ്രതികൾ. സ്വകാര്യ മുതൽ നശിപ്പിച്ചതിനും കൈയേറ്റത്തിനുമാണ് വകുപ്പുകൾ. കാറിന് ആറ് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് ജോജുവിന്റെ പരാതി.
പൊതുഗതാഗതം തടസപ്പെടുത്തി ജനജീവിതം താറുമാറാക്കിയതിന് പൊലീസ് സ്വമേധയാ രജിസ്റ്റർ ചെയ്തതാണ് രണ്ടാമത്തെ കേസ്. നേതാക്കളടക്കം കണ്ടാലറിയുന്നവരാണ് പ്രതികൾ.
മദ്യപിച്ച് അപമര്യാദയായി പെരുമാറിയെന്ന മഹിളാ കോൺഗ്രസ് നേതാവിന്റെ പരാതിയിലെ വൈദ്യപരിശോധനയിലാണ് ജോജു മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായത്. പരാതിയിൽ കേസ് എടുത്തിട്ടില്ല. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റും കൊച്ചി കോർപ്പറേഷൻ കൗൺസിലറുമായ വി.കെ. മിനിമോളാണ് പരാതിക്കാരി. വിശദമായ അന്വേഷണത്തിന് ശേഷം നടപടി സ്വീകരിക്കുമെന്ന് മരട് പൊലീസ് പറഞ്ഞു. ദൃശ്യങ്ങൾ പരിശോധിച്ച് ഉറപ്പു വരുത്തും.
സമരത്തിന് അനുമതിയില്ല
സമരം മുൻകൂട്ടി അറിയിച്ചിരുന്നെങ്കിലും അനുമതി നൽകിയിരുന്നില്ലെന്ന് കൊച്ചി ഡി.സി.പി ഐശ്വര്യ ദോംഗ്റെ പറഞ്ഞു. സി.സി.ടിവിയടക്കമുള്ള ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |