പാലക്കാട്: പെട്രോൾ, ഡീസൽ വില റോക്കറ്റ് പോലെ കുതിക്കുന്നതിനിടെ വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 266 കൂടി വർദ്ധിപ്പിച്ചതോടെ ഹോട്ടൽ ഉടമകൾ ആശങ്കയിൽ. ഈ വർഷം ഇതുവരെ വാണിജ്യ സിലിണ്ടറിന് വർദ്ധിപ്പിച്ചത് 675 രൂപ. കഴിഞ്ഞ മാസം മാത്രം 15 രൂപ കൂട്ടിയിരുന്നു.
19 കിലോ വരുന്ന ഒരു വാണിജ്യ സിലിണ്ടറിന് ഇപ്പോൾ 2025 രൂപയാണ് വില. ഇതോടെ ചെറുകിട ഹോട്ടൽ ഉടമകളെല്ലാം വൻ പ്രതിസന്ധിയിലാണ്. തട്ടുകടക്കാർക്ക് തൊഴിൽ നിറുത്തേണ്ടിവരുമോയെന്ന ആശങ്കയുമുണ്ട്. ചെറുകിട ഹോട്ടലുകൾക്ക് പാചകവാതക വിലവർദ്ധനവ് മൂലം ഭക്ഷണവില കൂട്ടേണ്ടിവരും, എന്നാൽ ഇതിന് കഴിയാത്ത സ്ഥിതിയുമുണ്ട്.
കൊവിഡിന് ശേഷം ജനജീവിതം സാധാരണമാകുന്നതിനിടെ വിലക്കയറ്റം ഹോട്ടൽ മേഖലയെയും സാധാരണക്കാരുടെ ജനജീവിതത്തെയും ഏറെ ദുരിതത്തിലാക്കും.
ചെറുകിട ഹോട്ടലുകൾ കടുത്ത പ്രതിസന്ധിയിയിൽ
എൽ.പി.ജി വിലക്കയറ്റം ഹോട്ടൽ മേഖലയ്ക്ക് കനത്ത തിരിച്ചടിയാകും. രണ്ട്- മൂന്ന് സിലിണ്ടർ ഉപയോഗിക്കുന്ന ചെറുകിട ഹോട്ടലുകൾക്ക് നിലവിലെ വിലയിൽ ഒരുമാസം 23,000 മുതൽ 77,000 രൂപ വരെ അധിക ചെലവ് വരും. കൂടാതെ മറ്റ് അവശ്യ സാധനങ്ങൾക്കെല്ലാം വില കൂടിയതും തിരിച്ചടിയാണ്. എന്നാൽ ഒറ്റയടിക്ക് ഹോട്ടൽ ഭക്ഷണങ്ങൾക്ക് വില വർദ്ധിപ്പിച്ചാൽ കച്ചവടം കുറയുമോയെന്ന ആശങ്കയുമുണ്ട്. വില കൂടിയതിനെതിരെ വരുംദിവസങ്ങളിലായി ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകാനാണ് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ ഭാരവാഹികളുടെ തീരുമാനം.
ഒറ്റയടിക്ക് വില കൂട്ടാനാകില്ല
സിലിണ്ടർ ഉൾപ്പെടെയുള്ള എല്ലാ ആവശ്യസാധനങ്ങൾക്കും നിലവിൽ തീവിലയായ സാഹചര്യത്തിൽ ഹോട്ടൽ ഭക്ഷണങ്ങളുടെ വില ഒറ്റയടിക്ക് കൂട്ടാൻ കഴിയില്ല. ചെറിയ തോതിലെങ്കിലും ഘട്ടംഘട്ടമായി കൂട്ടിയാൽ മാത്രമേ മേഖലയിലുള്ളവർക്ക് മുന്നോട്ടു കൊണ്ടുപോകാനാകൂ. ഇല്ലെങ്കിൽ തട്ടുകടകൾ ഉൾപ്പെടെയുള്ള മിക്ക ഹോട്ടലുകളും അടച്ചുപൂട്ടേണ്ടിവരും. കഴിഞ്ഞ വർഷം നവംബർ ഒന്നിന് ജില്ലയിലെ വാണിജ്യ സിലിണ്ടറിന് വില 1255 രൂപയായിരുന്നു. അതാണ് നിലവിൽ 2025 രൂപയായത്. 770 രൂപയാണ് ഈ കാലയളവിനിടെ വർദ്ധിച്ചത്.
- എൻ. അബ്ദുൾ റസാഖ്, എൻ.എം.ആർ ഹോട്ടൽ ഉടമ, പാലക്കാട്.
വില വർദ്ധനവ് ഇങ്ങനെ
.ജൂൺ ഒന്ന്- 1466
.ജൂലായ് ഒന്ന്- 1550
.ആഗസ്റ്റ് ഒന്ന്- 1623
.ആഗസ്റ്റ് 18- 1618
.സെപ്തംബർ ഒന്ന്- 1692
.ഒക്ടോബർ ഒന്ന്- 1728
.ഒക്ടോബർ ആറ്- 1726
.നവംബർ ഒന്ന്- 1994
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |