കഴക്കൂട്ടം - കാരോട് ബൈപ്പാസ് അടച്ചതിനെ
തുടർന്ന് യാത്ര മാലിന്യം നിറഞ്ഞ റോഡിലൂടെ
ഗതാഗതക്കുരുക്കും രൂക്ഷം
തിരുവനന്തപുരം: സ്വീവേജ് പൈപ്പ് പൊട്ടിയതിനാൽ കഴക്കൂട്ടം - കാരോട് ബൈപ്പാസിൽ ഈഞ്ചയ്ക്കൽ മുതൽ പരുത്തിക്കുഴി വരെയുള്ള റോഡ് ദേശീയപതാ അതോറിട്ടി അധികൃതർ അടച്ചിട്ട് 16 ദിവസം പിന്നിട്ടിട്ടും പ്രശ്നം പരിഹരിച്ച് ഗതാഗതം പുനഃസ്ഥാപിക്കാനായില്ല. ആദ്യം പൈപ്പ് പൊട്ടിയത് എവിടെയാണെന്ന് അറിയാതെ റോഡ് അടയ്ക്കുകയായിരുന്നു. പിന്നീട് മുട്ടത്തറ കല്ലുമ്മൂട് സ്വീവേജ് പൈപ്പിൽ വൻചോർച്ചയുണ്ടായെന്ന് കണ്ടെത്തി. റോഡിന്റെ ഓവർബ്രിഡ്ജ് ഭാഗത്തുണ്ടായ ചോർച്ച ദിനംപ്രതി വർദ്ധിക്കുകയാണ്. ഈ പ്രശ്നത്തിന് പരിഹാരം കാണാൻ ദേശീയപാതാ അതോട്ടിക്ക് കഴിഞ്ഞില്ലെങ്കിൽ മലിനജലം സർവീസ് റോഡിലേക്കും ഒഴുകും. ഇതുവഴിയുള്ള ഗാതാഗതം താറുമാറായിരിക്കുകയാണ്. കുമരിച്ചന്ത ഭാഗത്തുനിന്ന് ഈഞ്ചയ്ക്കൽ - ചാക്ക - കഴക്കൂട്ടം ബൈപ്പാസിലേക്ക് കയറേണ്ട വാഹനങ്ങളെ പരുത്തിക്കുഴി ജംഗ്ഷൻ ഭാഗത്തുനിന്ന് സർവീസ് റോഡിലേക്ക് വഴിതിരിച്ച് വിട്ടിരിക്കുകയാണ്. തുടർന്നുണ്ടാകുന്ന വൻ ഗതാഗതക്കുരുക്ക് ജനത്തെ പൊറുതിമുട്ടിക്കുകയാണ്. ശംഖുംമുഖം റോഡ് അടച്ചിരിക്കുന്നതിനാൽ തിരുവനന്തപുരം വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിലേക്ക് പോകേണ്ട വാഹനങ്ങൾ കല്ലുമ്മൂട് അണ്ടർപ്പാസ് കടന്നാണ് പോകുന്നത്. തമിഴ്നാട് ഭാഗത്തു നിന്ന് ആഭ്യന്തര വിമാനത്താവളത്തിലേക്ക് പോകുന്ന വാഹനങ്ങളും കല്ലുമൂട് നിന്ന് വളഞ്ഞാണ് പോകേണ്ടത്. ഇക്കാരണത്താൽ പുലർച്ചെ അഞ്ച് മുതൽ പരുത്തിക്കുഴിമുതൽ ഈഞ്ചയ്ക്കൽ സിഗ്നൽ വരെ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഒച്ചിഴയും വേഗത്തിലാണ് ഇതുവഴി വാഹനങ്ങൾക്ക് കടന്നുപോകാനാവുക. പോരാത്തതിന് സർവീസ് റോഡിലാകെ മാലിന്യക്കൂമ്പാരവുമുണ്ട്.
വകുപ്പുകളുടെ തർക്കം വിന
കുര്യാത്തിയിലെ സ്വീവേജ് ടാങ്കിൽ നിന്ന് മുട്ടത്തറയിലെ സ്വീവേജ് പ്ലാന്റിലേക്ക് പോകുന്ന പ്രധാന പൈപ്പിലാണ് ചോർച്ച. ഇക്കാര്യം ദേശീപാതാ അധികൃതർ കേരള വാട്ടർ അതോറിട്ടിയുടെ സ്വീവേജ് വിഭാഗത്തെ അറിയിച്ചിരുന്നു. ഫണ്ടില്ലെന്നുകാട്ടി സ്വീവേജ് വിഭാഗം ആദ്യം പിൻവാങ്ങി. തുടർന്ന് ദേശീയപാതാ അധികൃതരും സ്വീവേജ് വിഭാഗത്തിന്റെ സാങ്കേതിക വിഭാഗങ്ങളും നടത്തിയ ചർച്ചയിൽ 5.6 കോടി രൂപ നൽകാമെന്ന് ദേശീയപാതാ അധികൃതർ അറിയിച്ചു. ഇതിനുളള അനുമതിക്കായി പ്രൊജക്ട് ഡയറക്ടർ ദേശീയപാതയുടെ ഹെഡ്ക്വാർട്ടേഴ്സിലേക്ക് കത്തയച്ചിട്ടുണ്ട്. കുര്യാത്തിയിൽ നിന്ന് കല്ലുമ്മൂട് അണ്ടർപ്പാസ് കടന്ന് മുട്ടത്തറ സ്വീവേജ് പ്ലാന്റിലേക്ക് പോകുന്ന പൈപ്പ്‌ലൈനിനെ വഴിതിരിച്ച് വിട്ടാൽ പ്രശ്നം പരിഹരിക്കാനാകും. പണി തുടങ്ങിയാലും ഗതാഗതം പഴയപടിയാകൻ ഒരാഴ്ചയിലേറെ സമയമെടുക്കും.
ടോൾ പിരിക്കുന്നതിനെതിരെ പ്രതിഷേധം
തിരുവല്ലത്ത് ടോൾ കൊടുത്ത് കടന്നുവരുന്ന വാഹനങ്ങളാണ് സർവീസ് റോഡിലെ കുരുക്കിൽപ്പെടുന്നത്. ടോൾ പ്ലാസ കഴിഞ്ഞ് രണ്ട് കിലോമീറ്റർ എത്തും മുമ്പാണ് റോഡ് അടച്ചിരിക്കുന്നത്. ഈഞ്ചയ്ക്കൽ കഴിഞ്ഞ് നഗരത്തിലേക്ക് പ്രവേശിക്കുന്നവർക്ക് പിന്നെ ബൈപ്പാസ് ഉപയോഗിക്കേണ്ട ആവശ്യവുമില്ല. അതുകൊണ്ടുതന്നെ ഗതാഗതം പഴയപടിയാകുന്നതുവരെ ടോൾ പരിവ് നിറുത്തിവയ്ക്കണമെന്നാണ് വാഹനഉടമകളുടെ ആവശ്യം. ഇക്കാര്യം പറഞ്ഞ് ടോൾ ബൂത്തിൽ തർക്കവും പതിവാണ്. ടോൾ പിരിക്കുന്നതിനെതിരെ സോഷ്യൽ മീഡിയയിലും പ്രതിഷേധം കനക്കുകയാണ്.
റോഡ് അടച്ചിട്ട് - 16 ദിവസം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |