നാദാപുരം: ഇ- ശ്രം രജിസ്ട്രേഷന്റെ ഭാഗമായി നാദാപുരത്ത് അസംഘടിത തൊഴിലാളികളുടെ കണക്കെടുപ്പിന് തുടക്കമായി. വാർഡുകളിലെ തൊഴിലുറപ്പ് തൊഴിലാളികളെയടക്കം രജിസ്റ്ററിൽ ഉൾപ്പെടുത്തുകയാണ് ലക്ഷ്യം. രജിസ്ട്രേഷന്റെ പ്രചാരണത്തിനായി ഭരണസമിതി അംഗങ്ങളുടെ വീടുകളിൽ ഒരു ദിവസം ക്യാമ്പ് നടത്താൻ തീരുമാനിച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലിയുടെ വീട്ടിൽ ക്യാമ്പിന് തുടക്കം കുറിച്ചു. അക്ഷയ സെന്ററുകളിലെയും ജനസേവ കേന്ദ്രങ്ങളിലെയും തിരക്ക് ഒഴിവാക്കുന്നതിനും തൊഴിലാളികളുടെ അജ്ഞത പരിഹരിക്കുന്നതിനുമാണ് ഗ്രാമപഞ്ചായത്ത് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് പ്രസിഡന്റ് വി.വി മുഹമ്മദലി പറഞ്ഞു. 16 മുതൽ 59 വയസ് വരെയുള്ള ഇ.എസ്.ഐ, ജി.പി.എഫ് ആനുകൂല്യങ്ങൾക്ക് അർഹതയില്ലാത്തവരും ഇൻകം ടാക്സ് പരിധിയിൽ വരാത്തവരുമായ അസംഘടിത തൊഴിലാളികൾക്ക് ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. പോർട്ടലിലൂടെ രജിസ്റ്റർ ചെയ്യുന്ന തൊഴിലാളികൾക്ക് ഏകീകൃത തിരിച്ചറിയൽ കാർഡ് ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ ലഭിക്കും.
പ്രധാൻമന്ത്രി സുരക്ഷാ ഭീമാ യോജന പ്രകാരം അപകട ഇൻഷുറൻസായി രണ്ട് ലക്ഷം രൂപയും ദേശീയ അടിയന്തരാവസ്ഥയിലും ദേശീയ ദുരന്ത ഘട്ടങ്ങളിലും കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. നിർമ്മാണ തൊഴിലാളികൾ, അന്യ സംസ്ഥാന തൊഴിലാളികൾ, സ്വയം തൊഴിലിൽ ഏർപ്പെട്ടവർ, വഴിക്കച്ചവടക്കാർ, ചെറുകിട കച്ചവടക്കാർ, ആശാവർക്കർമാർ, അംഗൻവാടി പ്രവർത്തകർ, മത്സ്യത്തൊഴിലാളികൾ, ക്ഷീര കർഷകർ, കർഷകർ, കർഷക തൊഴിലാളികൾ, വീട്ടു ജോലിക്കാർ, തടിപ്പണിക്കാർ, ബീഡി തൊഴിലാളികൾ, പത്ര ഏജന്റുമാർ, ഓട്ടോ ഡ്രൈവർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ, തയ്യൽ തൊഴിലാളികൾ തുടങ്ങിയ കേരള ക്ഷേമനിധിയിൽ അംഗങ്ങളായ ഇ.എസ്.ഐ, ഇ.പി.എഫ് പരിധിയിൽ വരാത്ത തൊഴിലാളികളെ പോർട്ടലിൽ രജിസ്റ്റർ ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |