തിരുവനന്തപുരം: ഒന്നും അറിഞ്ഞില്ലെന്ന വാദം പൊളിഞ്ഞതോടെ മുല്ലപ്പെരിയാറിലെ മരംമുറിക്കാനുള്ള വിവാദ ഉത്തരവ് റദ്ദാക്കി പ്രശ്നത്തിൽനിന്നു തലയൂരാൻ സർക്കാർ അഡ്വക്കേറ്റ് ജനറലിന്റെയും നിയമവകുപ്പിന്റെയും അഭിപ്രായം തേടി. നിലവിലെ നീക്കം തമിഴ്നാടിന് അനുകൂലമാണെന്നും ഉത്തരവ് മരവിപ്പിച്ചിട്ടുകൂടിയില്ലെന്നും "കേരളകൗമുദി" ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു.
പുതിയ ഡാം നിർമ്മിക്കണമെന്നാണ് കേരളത്തിന്റെ നിലപാട്. അതുവരെ ജലനിരപ്പ് 142അടിയിൽ കൂടരുത്. പുതിയ ഡാം വേണ്ടെന്നും ബേബിഡാം ശക്തിപ്പെടുത്തി ജലനിരപ്പ് 152അടിയായി ഉയർത്താമെന്നുമാണ് തമിഴ്നാടിന്റെ വാദം. ബേബി ഡാം ശക്തിപ്പെടുത്താൻ 15 മരങ്ങൾ മുറിക്കാൻ അനുവദിച്ചതിലൂടെ തമിഴ്നാടിനെ പിന്തുണയ്ക്കുകയും കേരളത്തെ ചതിക്കുകയുംചെയ്തതാണ് വിവാദമായത്.
ഉത്തരവ് പിൻവലിക്കുന്നതിനൊപ്പം ഉത്തരവിറക്കിയ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ മാറ്റിനിറുത്തി വകുപ്പ് തല അന്വേഷണവും സർക്കാർ പരിഗണിക്കുന്നുണ്ട്.
ബേബി ഡാമിന് സമീപത്തെ മരങ്ങൾ മുറിക്കാൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുവാദം വേണ്ടെന്നും സുപ്രീംകോടതി അനുവാദം ഉണ്ടെന്നുമാണ് ബെന്നിച്ചൻ തോമസും വനംമേധാവി പി.കെ.കേശവനും സർക്കാരിനെ അറിയിച്ചത്. ഇതു പൂർണ്ണമായും ശരിയല്ലെന്നാണ് വനംവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹയുടെ അഭിപ്രായം. ഇതേകാരണങ്ങളാൽ ഉത്തരവ് റദ്ദാക്കാനും ഉദ്യോഗസ്ഥനെതിരെ അച്ചടക്കനടപടി എടുക്കാനും കഴിയും. ഇതിനു മുന്നോടിയായി കേന്ദ്രവും തമിഴ്നാടുമായുള്ള ആശയവിനിമയം, സുപ്രീംകോടതിയിൽ നൽകിയ രേഖകൾ എന്നിവയുടെ പരിശോധന സർക്കാർ ആരംഭിച്ചു.
സർക്കാർ വാദം പൊളിച്ച കത്ത്
മുല്ലപ്പെരിയാർ മേൽനോട്ടസമിതി അദ്ധ്യക്ഷൻ എൽ.എ.വി.നാഥൻ സംസ്ഥാന ജലവിഭവസെക്രട്ടറിക്കയച്ച കത്താണ് ഒന്നുമറിഞ്ഞില്ലെന്ന സർക്കാർ വാദം പൊളിച്ചത്.
ബേബി ഡാമിനടുത്തുള്ള മരങ്ങൾ മുറിക്കാൻ നീക്കം തുടങ്ങിയിട്ട് ആറുമാസമായെന്ന് വ്യക്തമാക്കുന്നതാണ് കത്ത്.
ജൂൺ11ന് കേരള,തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ സംയുക്തപരിശോധന നടത്തി ഏതൊക്കെ മരങ്ങൾ മുറിക്കണമെന്ന് തീരുമാനിച്ചു. പെരിയാർ ടൈഗർറിസർവിലെ ഉദ്യോഗസ്ഥരാണ് കേരളത്തെ പ്രതിനിധീകരിച്ചത്. ഔദ്യോഗിക അപേക്ഷകൾ നൽകിയായിരുന്നു തമിഴ്നാടിന്റെ നീക്കം. ഇതിനുശേഷമാണ് സെക്രട്ടറിതല യോഗം ഉൾപ്പെടെയുള്ള തുടർനടപടികൾ ഉണ്ടായത്. ഇതോടെ പരിശോധന നടന്നിട്ടില്ലെന്ന് നിയമസഭയിൽ പറഞ്ഞ വനംമന്ത്രി ഇന്നലെ മലക്കം മറിഞ്ഞു. സഭയിലെ പ്രസ്താവന തിരുത്താൻ സ്പീക്കർക്ക് കുറിപ്പും നൽകി.
തലയൂരാൻ നീക്കം
ബേബിഡാം ബലപ്പെടുത്താൻ കേന്ദ്രം ഇന്നലെ കത്തുനൽകി. അറ്റകുറ്റപ്പണികൾ സുഗമമാക്കാൻ ഡാമിലേക്കുള്ള അപ്രോച്ച്റോഡ് നന്നാക്കാൻ തമിഴ്നാടിനെ അനുവദിക്കണമെന്നും ജലശക്തി വകുപ്പ് ജോയിന്റ് സെക്രട്ടറി സംസ്ഥാന അഡിഷണൽ ചീഫ് സെക്രട്ടറി ടി.കെ.ജോസിന് അയച്ച കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടി കേന്ദ്രനിർദ്ദേശം പാലിച്ചതാണെന്ന് വരുത്തി രക്ഷപെടാനും സംസ്ഥാനസർക്കാർ ആലോചിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |