തിരൂരങ്ങാടി: ചെമ്മാട് നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി പുതിയ ബസ് സ്റ്റാന്റ് ഒരുങ്ങുന്നു. ചെമ്മാട് ബ്ലോക്ക് റോഡിൽ സ്വകാര്യ വ്യക്തിയുടെ ഒന്നേക്കാൽ എക്കർ ഭൂമിയിലാണ് പുതിയ ബസ് സ്റ്റാന്റ് നിർമ്മിച്ചിട്ടുള്ളത്. ജില്ലാ കളക്ടർ, എസ്.പി, ആർ.ടി.ഒ ഉൾപ്പെട്ട റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി സ്ഥലം പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷമായിരിക്കും ബസ് സ്റ്റാന്റിന്റെ പ്രവർത്തനം ആരംഭിക്കുക. നിലവിൽ ചെമ്മാട് ബൈപാസിൽ നിന്നും മൂന്നര മീറ്റർ വീതിയുള്ള അപ്രോച്ച് റോഡിലൂടെയാണ് ബസുകൾ ചെമ്മാട് ടൗണിലേക്ക് എത്തുന്നത്. 21 വർഷം പഴക്കമുള്ള നിലവിലെ ബസ് സ്റ്റാന്റിൽ സ്ഥല സൗകര്യം കുറവായതിനാൽ മിനി ബസുകൾ മാത്രമാണ് സ്റ്റാന്റിലേക്ക് പ്രവേശിച്ചിരുന്നത്. പുതിയ സ്റ്റാന്റിന്റെ പ്രവർത്തനം ആരംഭിക്കുന്നതോടെ വലിയ ബസുകൾക്കും പ്രവേശിക്കാനാവും. ഗതാഗത കുരുക്കിനും ഇതോടെ പരിഹാരമാവും. പരപ്പനങ്ങാടി ഭാഗത്ത് നിന്നും വരുന്ന ബസുകൾക്ക് താലൂക്ക് ആശുപത്രി റോഡിലൂടെ കയറി ബ്ലോക്ക് റോഡിലെ ബസ് സ്റ്റാന്റിൽ പ്രവേശിക്കാം. മലപ്പുറം,കോട്ടക്കൽ,തിരൂർ ഭാഗത്ത് നിന്ന് വരുന്ന ബസുകൾക്ക് മമ്പുറം ബൈപ്പാസിൽ നിന്ന് ബ്ലോക്ക് റോഡിൽ കയറിയും ബസ് സ്റ്റാന്റിൽ പ്രവേശിക്കാൻ സാധിക്കും.
സൗകര്യങ്ങൾ വിലയിരുത്തി
ബസ് സ്റ്റാന്റിലെ സൗകര്യങ്ങൾ വിലയിരുത്തിയുള്ള റിപ്പോർട്ട് തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. ബൈപ്പാസിൽ നിന്ന് ബസ് സ്റ്റാന്റിലേക്കുള്ള അപ്രോച്ച് റോഡിന് മൂന്നര മീറ്റർ വീതിയാണുള്ളത്. ഒന്നിലധികം ബസുകൾ ഒരേസമയം വന്നാൽ റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടായേക്കാമെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഇതിന് പരിഹാരമായി വൺവെ സംവിധാനം ഏർപ്പെടുത്താനാണ് നഗരസഭ ആലോചിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |