മുംബയ്: മഹാരാഷ്ട്രാ മന്ത്രി നവാബ് മാലിക് പൊട്ടിച്ച 'വിവാദങ്ങളുടെ ഹൈഡ്രജൻ ബോംബ്' കമ്പിത്തിരിയുടെ പ്രകമ്പനം പോലും സൃഷ്ടിച്ചില്ലെന്ന് ബി.ജെ.പിയുടെ പരിഹാസം.
മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിന് അധോലോക നേതാക്കളുമായി ബന്ധമുണ്ടെന്നും മുഖ്യമന്ത്രിയായിരുന്ന സമയത്ത്, അന്ന് ഡി.ആർ.ഐ ഉദ്യോഗസ്ഥനായിരുന്ന സമീർ വാങ്ക്ഡെ അന്വേഷിച്ച വ്യാജനോട്ട് കേസിലെ പ്രതികളെ ഫഡ്നാവിസ് സംരക്ഷിച്ചതായും നവാബ് വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു.
'ഫഡ്നാവിസ് ആരോപണങ്ങൾ വഴിതിരിച്ചു വിടുകയാണ്. നിരപരാധികളെ കള്ളക്കേസിൽ കുടുക്കുന്ന ഒരു ഉദ്യോഗസ്ഥനെ സംരക്ഷിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. അധോലോക ബന്ധമുള്ളവരെ പലസ്ഥാനങ്ങളിലും അവരോധിച്ചു. നിർമ്മാണ തൊഴിലാളി ബോർഡിന്റെ മേധാവിയായി മുന്ന യാദവിനെ നിയമിച്ചില്ലേ? മൗലാന ആസാദ് ഫിനാൻസ് കോർപ്പറേഷന്റെ പ്രസിഡന്റായി ഹൈദർ ആസാമിനെ നിയമിച്ചു. നോട്ടുനിരോധനം നടപ്പാക്കിയപ്പോൾ വ്യാജനോട്ട്, കള്ളപ്പണം എന്നിവ തുടച്ചുനീക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. എന്നാൽ ഫഡ്നാവിസ് സർക്കാർ ഇവരെയെല്ലാം സംരക്ഷിക്കുകയായിരുന്നു. 14.56 കോടി രൂപയുടെ വ്യാജനോട്ട് കണ്ടെത്തിയെങ്കിലും ഫഡ്നാവിസും കേസന്വേഷിച്ച സമീർ വാങ്ക്ഡെയും ചേർന്ന് അത് ഒതുക്കിതീർത്തു. ദാവൂദ് ഇബ്രാഹിമിന്റെ അനുയായി റിയാസ് ബത്തിയായിട്ടും ഫഡ്നാവിസിന് ബന്ധമുണ്ട്.'- മാലിക് പറഞ്ഞു.
അതേസമയം, 'ഹൈഡ്രജൻ ബോംബ്' പൊട്ടിക്കും എന്ന് അവകാശപ്പെട്ടവർക്ക് കമ്പിത്തിരി പോലും കൊളുത്താൻ സാധിച്ചില്ലെന്ന് ബി.ജെ.പി നേതാവ് ആശിഷ് ഷെലാർ പറഞ്ഞു.
മുന്ന യാദവ്, ഹൈദർ അസം തുടങ്ങിയവർ പാർട്ടി പ്രവർത്തകരാണ്. ഇവർക്കെതിരെ ഒരു കേസുപോലുമില്ല. എല്ലാം പരിശോധിച്ചശേഷമാണ് ഇവരെ പാർട്ടിയിലെടുത്തത്. നവാബ് മാലിക് പറഞ്ഞ സംഭവങ്ങളൊന്നും ഫഡ്നാവിസിന്റെ കാലത്ത് നടന്നതല്ല– ആശിഷ് പറഞ്ഞു.
നവാബ് മാലിക്കിന്റെ വാർത്താസമ്മേളനങ്ങൾ നുണയുടെ കൂമ്പാരമാണ്. അദ്ദേഹത്തിന്റെ ഉദ്ദേശ്യം വ്യക്തമാണ്. ലഹരിക്കേസിലുൾപ്പെട്ട മരുമകനെ രക്ഷിക്കുക.
- ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസ് ട്വീറ്റ് ചെയ്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |