ന്യൂഡൽഹി: നിരക്ക് വർദ്ധനയുളള സ്‌പെഷ്യൽ ട്രെയിനുകൾക്കെതിരെ വ്യാപകമായി യാത്രക്കാരുടെ പരാതി ഉയർന്നതോടെ കൊവിഡിന് മുൻപുളള പഴയ നിരക്കിലേക്ക് മടങ്ങാൻ റെയിൽവെയുടെ തീരുമാനം. അടിയന്തരമായി തന്നെ സ്‌പെഷ്യൽ ടാഗ് നിർത്താനും കൊവിഡിന് മുൻപുളള നിരക്കിലേക്ക് മടങ്ങാനുമാണ് വെളളിയാഴ്‌ച റെയിൽവെ പുറത്തിറക്കിയ ഉത്തരവിലുളളത്. എക്‌സ്‌പ്രസ്,മെയിൽ വണ്ടികൾക്കാണ് സ്‌പെഷ്യൽ ടാഗോടെ സർവീസ് ഉണ്ടായിരുന്നത്.
ദീർഘദൂര വണ്ടികളിൽ ആണ് ആദ്യം ഇത് കൊണ്ടുവന്നത്. പിന്നീട് പാസഞ്ചറുകളിൽ ചിലവയ്‌ക്കും ഇത് നടപ്പാക്കി. ഇതോടെ സ്ഥിരം യാത്രികർ അമിത ചാർജിൽ പ്രതിഷേധം അറിയിച്ചു. പഴയ ക്രമ നമ്പറിൽ പഴയ നിരക്കിൽ തന്നെ ട്രെയിനുകൾ ഓടിക്കാനാണ് റെയിൽവെ ബോർഡ് റെയിൽവെ സോണലുകൾക്ക് നൽകിയ കത്തിലെ നിർദ്ദേശം.
എന്നുമുതലാണ് ഉത്തരവ് നടപ്പിലാക്കുകയെന്ന് വ്യക്തമല്ലെങ്കിലും ഉടനടി നടപ്പാക്കാനാണ് നിർദ്ദേശം. നിലവിൽ പൂജ്യം എന്ന അക്കത്തിലാണ് സ്‌പെഷ്യൽ ട്രെയിനുകളുടെ നമ്പർ ആരംഭിക്കുന്നത്. ഒന്നോ രണ്ടോ ദിവസത്തിനകമാകും ഉത്തരവ് നടപ്പാക്കുക. വരും ദിവസങ്ങളിൽ 1700ഓളം ട്രെയിനുകൾക്ക് ഇതോടെ സ്‌പെഷ്യൽ ടാഗ് ഇല്ലാതാകും. സ്‌പെഷ്യൽ ട്രെയിനുകൾ ഓടിച്ചത് വഴി റെയിൽവേയ്‌ക്ക് 113 ശതമാനം വരുമാന വർദ്ധനയാണ് കൊവിഡ് കാലയളവിൽ ഉണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |