പുനലൂർ: കനത്ത മഴ തുടരുന്നതിനാൽ കിഴക്കൻ മലയോര മേഖല ഉരുൾപൊട്ടൽ ഭീതിയിലാണ്. തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിലും പുനലൂർ നഗരസഭ പ്രദേശങ്ങളിലുമാണ് ശക്തമായ മഴ തുടരുന്നത്.
ഒരാഴ്ചയായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് ആര്യങ്കാവ് പഞ്ചായത്തിൽ ഉരുൾ പൊട്ടി വ്യാപക നാശം സംഭവിച്ചതാണ് ഭീതിയുടെ മുഖ്യകാരണം. ശക്തമായ മഴയെ തുടർന്ന് ആര്യങ്കാവ് പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിലും തോടുകളിലും കഴുതുരുട്ടി ആറ്റിലും മലവെളളം കയറിയെങ്കിലും നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തില്ല. ഇടപ്പാളയം, ആറുമുറിക്കട, മുരുൻപാഞ്ചാലി, ആര്യങ്കാവ് ആർ.ഒ ജംഗ്ഷൻ, ആനച്ചാടി തുടങ്ങിയ സ്ഥലങ്ങൾക്ക് പുറമെ തോട്ടം മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിലുമാണ് വെളളം കയറിയത്. ചെറുതോടുകളും കഴുതുരുട്ടി ആറും നിറഞ്ഞൊഴുകുകയാണ്. തുടർച്ചായി പെയ്യുന്ന കനത്ത മഴ കണക്കിലെടുത്ത് താമസക്കാർ കടുത്ത ജാഗ്രതയിലാണ് ഓരോ ദിവസവും തളളി നീക്കുന്നത്. വനാതിർത്തിയോട് ചേർന്ന ആര്യങ്കാവ്, ആശ്രയ,നാല് സെന്റ്, മൂന്ന് സെന്റ് കോളനിവാസികളും, അച്ചൻകോവിൽ പ്രിയ എസ്റ്റേറ്റ് ലയങ്ങൾക്കു പുറമെ ഹാരിസൺ മലയാളം പ്ലാൻേറഷനിലെ ലയങ്ങളിൽ താമസിക്കുന്ന തോട്ടം തൊഴിലാളികളും കടുത്ത ആശങ്കയിലാണ്. ഈ പ്രദേശങ്ങളിലാണ് രണ്ടാഴ്ചയായി ഉരുൾപെട്ടി നാശനഷ്ടങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
അലിമുക്ക്-അച്ചൻകോവിൽ വനപാതയിൽ ഇടിഞ്ഞുവീണ മണ്ണ് നീക്കം ചെയ്തെങ്കിലും ഗതാഗതം പൂർണമായും പുനസ്ഥാപിക്കാൻ കഴിഞ്ഞി. മണ്ണിടിഞ്ഞ് ഗതാഗത തടസം നേരിട്ട അച്ചൻകോവിൽ-പ്രിയ എസ്റ്റേറ്റ് പാതയിൽ ആര്യങ്കാവിൽ ക്യമ്പ് ചെയ്യുന്ന ഫയർഫോഴ്സ് സംഘം പരിശോധന നടത്തി. നാല് ദിവസമായി തുടർച്ചയായി മഴ പെയ്യുന്നത് കാരണം ടാപ്പിംഗ് തൊഴിലാളികളും കൂലിപ്പണിക്കാരും പട്ടിണിയിലേക്ക് നീങ്ങുകയാണ്. മഴ തുടരുമോ എന്ന ആശങ്കയിലാണ് കിഴക്കൻ മലയോര മേഖലയിലെ താമസക്കാർ. മഴ ശക്തമായതോടെ പരപ്പാർ അണക്കെട്ടിലെ ജലനിരപ്പും ക്രമാതീതമായി ഉയർന്ന് കൊണ്ടിരിക്കുകയണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |