ന്യൂഡൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെയും സിബിഐയുടെയും ഡയറക്‌ടർമാരുടെ കാലാവധി അഞ്ച് വർഷമായി വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതുസംബന്ധിച്ച ഓർഡിനൻസിൽ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ഇപ്പോൾ രണ്ട് വർഷത്തേക്കാണ് ഈ രണ്ട് കേന്ദ്ര ഏജൻസികളിലെയും തലവന്മാരുടെ കാലാവധി. ഓർഡിനൻസ് അനുസരിച്ച് രണ്ട് വർഷത്തിന് ശേഷം ഇത് ഓരോ വർഷമായി മൂന്നുതവണ നീട്ടാം.
പ്രതിപക്ഷ നേതാക്കൾക്കും ചില കേന്ദ്ര മന്ത്രിമാർക്കും എതിരെ കേന്ദ്ര അന്വേഷണ ഏജൻസികളെ കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുന്നതായി ആരോപണമുണ്ട്. ഇതിനിടെയാണ് പുതിയ ഓർഡിനൻസ് വന്നത്. വിദേശനാണ്യ വിനിമയം, കളളപ്പണം വെളുപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട കേസുകളാണ് ഇ.ഡി അന്വേഷിക്കാറ്. ഐ.ആർ.എസ് ഉദ്യോഗസ്ഥനായ സഞ്ജയ് കുമാർ മിശ്രയാണ് ഇപ്പോൾ ഇ.ഡി മേധാവി. 2020 നവംബർ വരെയായിരുന്നു ഇദ്ദേഹത്തിന്റെ കാലാവധി. ഇത് നീട്ടിനൽകി. സുബോധ് കുമാർ ജെയ്‌സ്വാൾ ഐ.പി.എസ് ആണ് സിബിഐ തലവൻ. 2021 മേയ് മാസത്തിലാണ് അദ്ദേഹം നിയമിതനായത്. നിലവിലെ ഓർഡിനൻസ് പ്രകാരം അഞ്ച് വർഷം പൂർത്തിയായാൽ കാലാവധി നീട്ടിനൽകുകയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |