ന്യൂഡൽഹി: ഇന്ന് മുതൽ അടുത്ത ഏഴ് ദിവസത്തേക്ക് ആറ് മണിക്കൂർ നേരത്തേക്ക് റെയിൽവേ ടിക്കറ്റ് റിസർവേഷൻ സൗകര്യങ്ങൾ ലഭിക്കില്ലെന്ന് റെയിൽവേ അറിയിച്ചു. സിസ്റ്റം നവീകരിക്കുന്നതിനും ട്രെയിനുകളുടെ വിവരങ്ങൾ പുതുതായി ചേർക്കുന്നതിനും വേണ്ടിയാണ് ഇത്തരമൊരു തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി. രാത്രി 11.30 മുതൽ വെളുപ്പിന് 5.30 വരെയാണ് റിസർവേഷൻ സൗകര്യങ്ങൾ നിർത്തി വയ്ക്കുന്നത്. ഇന്ന് രാത്രി മുതൽ നവംബർ 21 വരെ ഈ നിലയിലായിരിക്കും പ്രവർത്തിക്കുകയെന്ന് റെയിൽവേ അധികൃതർ പത്രകുറിപ്പിൽ അറിയിച്ചു.
കൊവിഡിനു മുമ്പുണ്ടായിരുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിലേക്കുള്ള മടങ്ങിപ്പോക്കിനാണ് ശ്രമിക്കുന്നതെന്നും നിരവധി പഴയ ട്രെയിനുകളുടെ വിവരങ്ങളും യാത്രക്കാരുടെ രേഖകളും അപ്ഡേറ്റ് ചെയ്യേണ്ടതുള്ളതിനാൽ വളരെയേറെ ശ്രദ്ധാപൂർവ്വമാണ് റെയിൽവേ ഈ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും വാർത്താകുറിപ്പിൽ വ്യക്തമാക്കി. ടിക്കറ്റ് റിസർവേഷൻ, ബുക്കിംഗ്, റദ്ദാക്കൽ, വിവരങ്ങൾ അറിയുന്നതിനുള്ള സൗകര്യം തുടങ്ങിയ സേവനങ്ങൾ ഈ സമയം ലഭ്യമായിരിക്കില്ല. എന്നാൽ ഇവ ഒഴിച്ചുള്ള മറ്ര് 139 സേവനങ്ങളും യാത്രക്കാർക്ക് പ്രയോജനപ്പെടുത്താമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |