കാട്ടാക്കട: പേപ്പാറ ഡാമിന് മറുകരയിൽ പിതാവിനും ബന്ധുക്കൾക്കുമൊപ്പം മീൻ പിടിക്കുന്നതിനിടെ ആദിവാസി യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു. കോട്ടൂർ അഗസ്ത്യവന മേഖലയിൽ പൊടിയം ആദിവാസി സെറ്റിൽമെന്റിൽ താമസിക്കുന്ന രാമചന്ദ്രൻ കാണിയുടെ മകൻ ആർ. രതീഷാണ് (27) മരിച്ചത്. ഞായറാഴ്ച രാത്രിയോടെ പേപ്പാറ ഡാമിന്റെ മറുകരയിൽ കാവിയാറ്റുമൺപുറത്തായിരുന്നു സംഭവം. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് മൂന്ന് ബന്ധുക്കൾക്കും പിതാവിനുമൊപ്പം രതീഷ് കാവിയാറ്റുമൺപുറത്ത് പോയത്. മീൻ പിടിക്കുന്നതിനിടെ രാത്രി ഏഴോടെ ശക്തമായ മലവെള്ളപ്പാച്ചിലിൽ രതീഷിനെ കാണാതായി. ഒപ്പമുണ്ടായിരുന്നവർ രാത്രി വൈകിയും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തുടർന്ന് ഫോറസ്റ്റ് അധികൃതരെ വിവരം അറിയിച്ചു. ഇന്നലെ രാവിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ നടത്തിയ തെരച്ചിലിൽ മൃതദേഹം റിസർവോയറിൽ നിന്ന് കണ്ടെത്തി. ഇതിനിടെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ എത്തിയ ബോട്ട് കേടായി. തുടർന്ന് 12 കിലോമീറ്ററോളം ബോട്ട് തുഴഞ്ഞാണ് മൃതദേഹം പേപ്പാറയിൽ എത്തിച്ചത്. ഇൻക്വസ്റ്റ് തയ്യാറാക്കിയശേഷം പോസ്റ്റുമോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അമ്മ: പാർവതി. സഹോദരി: സരസ്വതി. നെയ്യാർ ഡാം പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |