'ശിക്ഷ" മൃതദേഹങ്ങൾക്കും
കോഴിക്കോട്: കൊവിഡ് ബ്രിഗേഡ് സ്റ്റാഫിനെ കൂട്ടത്തോടെ പിരിച്ചുവിട്ടതോടെ ഗവ. മെഡിക്കൽ കോളേജിലെ താത്കാലിക മെെക്രോബയോളജി ലാബിന്റെ നടുവൊടിഞ്ഞ മട്ടിലായി. 24 മണിക്കൂറും പ്രവർത്തിച്ചുവന്ന ലാബ് രാവിലെ 9 മുതൽ വൈകുന്നേരം 5 വരേയ്ക്ക് ഒതുങ്ങിയപ്പോൾ ടെസ്റ്റ് ഫലമറിയാൻ നീണ്ട കാത്തിരിപ്പ് വേണ്ടിവരികയാണ് പാവപ്പെട്ട രോഗികൾക്ക്.
രണ്ടാഴ്ചയിലേറെയായി വൈകിട്ട് 4 കഴിഞ്ഞാൽ സാമ്പിളുകളൊന്നും സ്വീകരിക്കാറില്ല. ഇതുമൂലം നിർധന രോഗികളുടെ ചികിത്സാനിർണയം പലപ്പോഴും വൈകുകയാണ്. രാത്രി അടിയന്തരചികിത്സ തേടിയെത്തുന്നവരാണ് ഏറെ വലയുന്നത്. പെട്ടെന്നു ടെസ്റ്റ് ഫലം കിട്ടാനായി പലർക്കും പുറത്ത് സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടി വരികയാണ്. പല ടെസ്റ്റുകൾക്കും പുറത്ത് വൻനിരക്കാണെന്ന പ്രശ്നവുമുണ്ട്.
ആർ.ടി.പി.സി.ആർ ഫലം വൈകുന്നത് ആശുപത്രിയിൽ മരിച്ചവരുടെ മൃതദേഹം വിട്ടുകിട്ടാനും കാത്തിരിപ്പിനിടയാക്കുകയാണ്. മരണം സംഭവിക്കുന്നത് വെെകിട്ടോ, രാത്രിയിലോ ആണെങ്കിൽ പിന്നെ ആർ.ടി.പി.സി.ആർ ഫലം കിട്ടുന്നത് പിറ്റേന്ന് ഉച്ചയ്ക്ക് ശേഷമായിരിക്കും. ഈ നേരമത്രയും മൃതദേഹം മോർച്ചറിയിലായിരിക്കും.
പോസ്റ്റ്‌മോർട്ടം ചെയ്യേണ്ടി വരുന്ന കേസുകളെങ്കിൽ ബന്ധുക്കളുടെ കാത്തിരിപ്പ് പിന്നെയും നീളും. ആർ.ടി.പി.സി.ആർ ഫലം വന്ന ശേഷം മാത്രമേ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിക്കുകയുള്ളൂ. അതോടെ പിറ്റേന്നു വൈകിട്ടാവും മൃതദേഹം വിട്ടുകിട്ടാൻ.
ഇപ്പോഴുള്ളത്
5 പേർ മാത്രം
കൊവിഡ് വ്യാപനം രൂക്ഷമായതോടെയാണ് മെഡിക്കൽ കോളേജ് മോർച്ചറിയ്ക്ക് സമീപം മെെക്രോബയോളജി താത്‌കാലിക ലാബിന് തുടക്കമിട്ടത്. എൻ.ആർ.എച്ച്.എം (നാഷണൽ റൂറൽ ഹെൽത്ത് മിഷൻ) മുഖേനേ ആകെ 55 പേരെയാണ് നിയമിച്ചത്. എല്ലാവരെയും ഒക്ടോബർ അവസാനത്തോടെ എല്ലാവരെയും പിരിച്ചുവിടുകയായിരുന്നു. ഇപ്പോൾ അഞ്ചു സ്ഥിരജീവനക്കാരാണ് ലാബ് ഒരുവിധത്തിൽ നടത്തിക്കൊണ്ടുപോവുന്നത്. പത്തോളജിസ്റ്റിനു പുറമെ ലാബ് ടെക്‌നിഷ്യന്മാരുടെയടക്കം തസ്തികകളെല്ലാം ഒഴിഞ്ഞുകിടക്കുകയാണ്.
രാത്രിയും ലാബ് പ്രവർത്തിക്കാനാവുംവിധം കുറച്ചുപേരെയെങ്കിലും ലാബിൽ നിയമിച്ചുകൂടേ എന്ന ചോദ്യമാണ് ഇവിടെയെത്തുന്ന സാധാരണക്കാരുടേത്.
പിരിച്ചുവിടപ്പെട്ടവർ
പത്തോളജിസ്റ്റ് - 1
റിസർച്ച് ഓഫീസർമാർ - 2
ടെക്‌നിഷ്യന്മാർ - 25
ജൂനിയർ ലാബ് അസിസ്റ്റന്റുമാർ - 13
ഡാറ്റ എൻട്രി ഓപ്പറേറ്റർമാർ - 11
ക്ലീനിംഗ് സ്റ്റാഫ് - 3
നേരത്തെ പ്രതിദിന ടെസ്റ്റുകൾ
2000
ഇപ്പോൾ
150 - 200
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |