തിരുവനന്തപുരം: എം.വി. ശ്രേയാംസ് കുമാർ എം.പി പാർട്ടി സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന് ഷേക് പി. ഹാരിസ്- വി. സുരേന്ദ്രൻ പിള്ള പക്ഷം അന്ത്യശാസനം നൽകുകയും ശ്രേയാംസ് അത് തള്ളുകയും ചെയ്തതോടെ, ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന ഘടകത്തിൽ പിളർപ്പ് ഉറപ്പായി.
ശ്രേയാംസ് കുമാർ 20നകം പ്രസിഡന്റ് സ്ഥാനമൊഴിയണമെന്നാണ് വിമതവിഭാഗത്തിന്റെ ആവശ്യം. എന്നാൽ, 20ന് കോഴിക്കോട് സംസ്ഥാന ഭാരവാഹിയോഗം ചേരാനിരിക്കെയാണ് വിലപേശലുമായി വിമതനീക്കമെന്ന് ശ്രേയാംസ് കുമാർ ആരോപിച്ചു. 20ന്റെ യോഗത്തിൽ വിമത നേതാക്കളെ പുറത്താക്കിയേക്കും.
ശ്രേയാംസ് പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞില്ലെങ്കിൽ പാർട്ടി സംസ്ഥാന കൗൺസിൽ യോഗം വിളിച്ച് പുതിയ ഔദ്യോഗിക നേതൃത്വത്തെ പ്രഖ്യാപിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഷേക് പി. ഹാരിസും വി. സുരേന്ദ്രൻ പിള്ളയും സെക്രട്ടറി രാജേഷ് പ്രേമും വാർത്താസമ്മേളനത്തിൽ പറഞ്ഞു. തുടർന്നുള്ള കാര്യങ്ങൾക്കായി സുരേന്ദ്രൻ പിള്ള കൺവീനറും ഷേക് പി. ഹാരിസ് ജനറൽ കൺവീനറുമായി 16 അംഗ സമിതിയെ തിരുവനന്തപുരത്ത് ചേർന്ന യോഗം നിശ്ചയിച്ചു. 26, 27, 28 തീയതികളിലായി കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം മേഖലായോഗങ്ങൾ വിളിക്കും. തുടർന്ന് ജില്ലാ കമ്മിറ്റികളും സംസ്ഥാന കൗൺസിലും ചേർന്ന് പുതിയ സംസ്ഥാന കമ്മിറ്റിയെ പ്രഖ്യാപിക്കും. ഇന്നലത്തെ യോഗത്തിൽ 37 സംസ്ഥാന കമ്മിറ്റി അംഗങ്ങളും നാല് ജില്ലാ പ്രസിഡന്റുമാരും പങ്കെടുത്തതായി നേതാക്കൾ അവകാശപ്പെട്ടു. പാർട്ടി ദേശീയ ജനറൽസെക്രട്ടറി ഡോ. വറുഗീസ് ജോർജിന്റെ മുൻകൈയിലാണ് യോഗം ചേർന്നതെന്നും പാർട്ടിയുടെ ഏക എം.എൽ.എയും കണ്ണൂർ ജില്ലാ പ്രസിഡന്റുമായ കെ.പി. മോഹനന്റെ പൂർണ പിന്തുണയുണ്ടെന്നും ഷേക് പി.ഹാരിസും സുരേന്ദ്രൻ പിള്ളയും പറഞ്ഞു.
തിരുവനന്തപുരം- എൻ.എം. നായർ, ആലപ്പുഴ- നസീർ പുന്നയ്ക്കൽ, മലപ്പുറം- സബാഹ് പുല്പറ്റ, ഇടുക്കി- എ.വി. ഖാലിദ് എന്നിവരാണ് വിമതയോഗത്തിൽ പങ്കെടുത്ത ജില്ലാ പ്രസിഡന്റുമാർ. ഇവരിൽ ഇടുക്കിയിലേത് ജില്ലാ പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന വൈസ് പ്രസിഡന്റാണ്. ജില്ലാ പ്രസിഡന്റായിരുന്ന സോമശേഖരൻ നായർ ഇതിനകം പാർട്ടി വിട്ട് ജനതാദൾ-എസിൽ ചേർന്നു. കൊല്ലം, പത്തനംതിട്ട ജില്ലാ പ്രസിഡന്റുമാരും തങ്ങൾക്കൊപ്പമുണ്ടെന്നും വിമതനേതാക്കൾ പറഞ്ഞു. ഔദ്യോഗികപക്ഷം തങ്ങളാണെന്നും ഇടതുമുന്നണി അനുവദിച്ച ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങളിൽ തങ്ങൾ പ്രതിനിധികളെ നിശ്ചയിക്കുമെന്നും കാട്ടി എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവന് കത്ത് നൽകും. സി.പി.എം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെയും സി.പി.ഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രനെയും ഇവർ കാണും.
വിമതവിഭാഗത്തിന്റേത് സ്ഥാനമാനങ്ങളോടുള്ള ആർത്തി : ശ്രേയാംസ്
തിരുവനന്തപുരം: പാർട്ടിയുടെ സമരപരിപാടികളിലൊന്നും പങ്കെടുക്കാതെ നിരന്തരം പാർട്ടിയെയും പ്രസിഡന്റിനെയും അപകീർത്തിപ്പെടുത്തുന്ന ചില ഭാരവാഹികളുടെ സ്ഥാനമാനങ്ങളോടുള്ള ആർത്തി അണികളും നേതൃത്വവും തിരിച്ചറിയണമെന്ന് സംസ്ഥാന പ്രസിഡന്റ് ശ്രേയാംസ് കുമാർ പറഞ്ഞു.
സംസ്ഥാന നേതൃയോഗമെന്ന് തെറ്റിദ്ധരിപ്പിച്ച് വിളിച്ച യോഗത്തിൽ 24 സംസ്ഥാന ഭാരവാഹികളിൽ നാല് പേരും, 14 ജില്ലാ പ്രസിഡന്റുമാരിൽ മൂന്ന് പേരും, 73 അംഗ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് പത്ത് പേരുമാണ് പങ്കെടുത്തത്. എൽ.ഡി.എഫിൽ പരിഗണന കിട്ടിയില്ലെന്നാരോപിക്കുന്ന ഷേക് പി. ഹാരിസ് മുന്നണി യോഗങ്ങളിൽ പാർട്ടിയെ പ്രതിനിധീകരിച്ച് പങ്കെടുക്കാറുള്ളയാളാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന കമ്മിറ്റി ചേരുന്നില്ല : വിമതർ
നിയമസഭാതിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി അവലോകനം ചെയ്യാനായി സംസ്ഥാനകമ്മിറ്റി വിളിക്കണമെന്ന് ഓൺലൈനിൽ ചേർന്ന സംസ്ഥാനസെക്രട്ടേറിയറ്റ് യോഗത്തിൽ നേതാക്കൾ ആവശ്യപ്പെട്ടിട്ടും 9 മാസമായി സംസ്ഥാനകമ്മിറ്റി ചേരുന്നില്ലെന്ന് വിമത നേതാക്കൾ പറഞ്ഞു. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പ്രസിഡന്റ് ഉൾപ്പെടെയുള്ള ഭാരവാഹികൾ ഒഴിയണമെന്ന് ആവശ്യപ്പെട്ടവരോട് വൈരാഗ്യത്തോടെയാണ് പെരുമാറുന്നത്. ഇപ്പോൾ ഏകപക്ഷീയമായി സംസ്ഥാനകമ്മിറ്റിയിലേക്ക് പ്രസിഡന്റ് ആളുകളെ നോമിനേറ്റ് ചെയ്യുന്നു. . നിരാശരായ പലരും പാർട്ടി വിട്ടുപോകുന്നു. അമ്പത് വർഷമായി സോഷ്യലിസ്റ്റ് പ്രസ്ഥാനം ഇടതുചേരിയിൽ നിലനിറുത്തിപ്പോന്നിരുന്ന വടകര ഇക്കുറി കൈവിട്ടു. കല്പറ്റ സീറ്റിനായി നിർബന്ധം പിടിച്ചില്ലായിരുന്നെങ്കിൽ നിയമസഭാതിരഞ്ഞെടുപ്പിൽ പാർട്ടിക്ക് തെക്കൻ ജില്ലകളിൽ രണ്ട് സീറ്റുകൾ ലഭിച്ചേനെ.
വിമത വിഭാഗം ജെ.ഡി.എസിലേക്ക്?
ശ്രേയാംസ് കുമാറിനെതിരെ പരസ്യകലാപമുയർത്തിയ വിമതവിഭാഗം ജനതാദൾ-എസുമായി ലയിച്ചേക്കുമെന്ന സൂചനകളുയരുന്നു. ജെ.ഡി.എസ് അഖിലേന്ത്യാ അദ്ധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ ഇന്ന് തിരുവനന്തപുരത്തുണ്ട്. അദ്ദേഹത്തെ ഇവർ കാണുമെന്ന അഭ്യൂഹം ശക്തമാണ്. നേരത്തേ ഡോ. വറുഗീസ് ജോർജും ഷേക് പി.ഹാരിസും ജെ.ഡി.എസ് നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നെങ്കിലും ഇന്നലത്തെ യോഗത്തിൽ വറുഗീസ് ജോർജ് വിട്ടുനിന്നത് ജെ.ഡി.എസ് നേതൃത്വത്തിലും സംശയമുണർത്തിയിട്ടുണ്ട്. എം.എൽ.എ കെ.പി. മോഹനന്റെ പിന്തുണ വിമതർ അവകാശപ്പെടുന്നെങ്കിലും അദ്ദേഹവും മനസ് തുറന്നിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |