റിയോ ഡി ജനീറോ: വൈദ്യശാസ്ത്ര ചരിത്രത്തിൽ ഇന്നുവരെ ഫലപ്രദമായ മരുന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്ത ചുരുക്കം രോഗങ്ങളിലൊന്നാണ് എച്ച്.ഐ.വി. എന്നാൽ എച്ച്‌ഐവി പോസിറ്റീവ് ആയശേഷം ചികിത്സ കൂടാതെ സ്വന്തം രോഗപ്രതിരോധ ശേഷിയിലൂടെ രോഗം ഭേദമാക്കിയ ലോകത്തെ രണ്ടാമത്തെ കേസ് അർജന്റീനയിലെ എസ്‌പെരാൻസ പട്ടണത്തിൽ റിപ്പോർട്ട് ചെയ്തു.ആന്റി റെട്രോവൈറൽ മരുന്നുകൾ ഒന്നും ഉപയോഗിക്കാതെയാണ് ഇവർ രോഗമുക്തി നേടിയതെന്നാണ് വിവരം. അനൽസ് ഒഫ് ഇന്റേണൽ മെഡിസിനിലാണ് ഇത് സംബന്ധിച്ച പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
എച്ച്.ഐ.വി ബാധിതരുടെ വ്യക്തിവിവരങ്ങൾ വെളിപ്പെടാതിരിക്കാൻ പേരിനു പകരം ഇവർ താമസിക്കുന്ന സ്ഥലങ്ങളുടെ കൂടെ പേഷ്യന്റ് എന്നു ചേർത്താണ് ശാസ്ത്രജ്ഞർ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മറ്റ് എച്ച്.ഐ.വി ബാധിതരുടെ പ്രതിരോധ വ്യവസ്ഥയെ വൈറസിനെതിരായ സ്വാഭാവിക പ്രതിരോധം കൈവരിക്കാവുന്ന വിധം മാറ്റാനുള്ള മാർഗങ്ങൾ ഈ രോഗിയിൽ നടത്തുന്ന പഠനങ്ങളിലൂടെ ലഭിക്കുമെന്നു ഗവേഷകർ കരുതുന്നു. ഇവരിൽ എച്ച്.ഐ.വി വൈറസിനെ ഇല്ലാതാക്കുന്ന ആന്റിവൈറസുകളുണ്ടോയെന്നും പരിശോധിക്കും. പുതിയ കണ്ടെത്തൽ ആഗോളതലത്തിൽ 38 ദശലക്ഷം ആളുകൾക്ക് പ്രത്യാശക്ക് വഴിയൊരുക്കും.
മനുഷ്യന്റെ പ്രതിരോധ സംവിധാനത്തിന്റെ അത്ഭുതമാണ് ഇതെന്നാണ് ബോസ്റ്റണിലെ റാഗൺ ഇൻസ്റ്റിറ്റ്യൂട്ടിലെ വൈറൽ ഇമ്മ്യൂണോളജിസ്റ്റായ ഡോ. സുയു പറഞ്ഞത്.
എച്ച്.ഐ.വിയുടെ പുതിയ വൈറസുകൾ ഉത്പാദിപ്പിക്കുന്ന കോശങ്ങളെ നശിപ്പിക്കുകയാണ് ഈ ആളുടെ രോഗപ്രതിരോധ ശേഷി ചെയ്യുന്നതെന്നാണ് പഠനം നടത്തിയ ഗവേഷകർ പറയുന്നത്.
രോഗ പ്രതിരോധ ശേഷിയിലൂടെ എച്ച്.ഐ.വിയെ തോൽപിച്ച ആദ്യ വ്യക്തി ലോറീൻ വില്ലെൻബെർഗാണ്. ഇപ്പോൾ 67 വയസ്സുള്ള കാലിഫോർണിയക്കാരിയായ ഇവർ 1992 ലാണ് എച്ച്.ഐ.വിയെ അതിജീവിച്ചത്. അവരുടെ കോശങ്ങളിലെല്ലാം തന്നെ എച്ച്.ഐ.വി വൈറസ് ബാധിച്ചിരുന്നുവെങ്കിലും പിന്നീട് രോഗമുക്തി നേടുകയായിരുന്നു. വില്ലെൻബെർഗിന്റെ കോടിക്കണക്കിന് കോശങ്ങൾ ശേഖരിച്ച സുയുവും സംഘവും അവരുടെ ജനിതക ഘടനയിൽ എച്ച്.ഐ.വി വൈറസിന്റെ തുടർച്ച ഇല്ലെന്ന് മനസിലാക്കി. വില്ലെൻബെർഗിന്റെ രോഗ പ്രതിരോധ ശേഷിയാണ് അവരുടെ രോഗത്തെ ഭേദമാക്കിയതെന്ന് ഗവേഷകർ കണ്ടെത്തുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |