പത്തനംതിട്ട : രാജ്യത്തെ അസംഘടിത മേഖലയിലെ തൊഴിലാളികളെ ആധാർ അടിസ്ഥാനമാക്കി ഏകീകൃത തിരിച്ചറിയൽ കാർഡ് നൽകുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച ഇ ശ്രം രജിസ്ട്രേഷനോട് ജില്ലയിൽ തണുത്ത പ്രതികരണം. ഇതുവരെ ജില്ലയിൽ 35,662 പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംസ്ഥാന അടിസ്ഥാനത്തിൽ ജില്ല പന്ത്രണ്ടാമതാണ്. ഇ ശ്രം രജിസ്ട്രേഷന് ഡിസംബർ വരെയാണ് കാലപരിധി.
ജില്ലയിൽ ഏറ്റവും കൂടുതൽ തൊഴിലാളികൾ രജിസ്റ്റർ ചെയ്തത് ഗാർഹിക വേതനക്കാരും ദിവസജോലിക്കാരുമാണ്. കൃഷി, നിർമാണ മേഖല, ഒാട്ടോ മൊബൈൽ തുടങ്ങിയ മേഖലകളിലാണ് കൂടുതൽ ആളുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. രജിസ്ട്രേഷന് കൂടുതൽ ആളുകൾ എത്തുമെന്നാണ് പ്രതീക്ഷ.
രജിസ്റ്റർ ചെയ്യേണ്ടത് ഇങ്ങനെ
സ്വന്തമായി പോർട്ടലിൽ രജിസ്ട്രേഷൻ ചെയ്യുകയോ അടുത്തുള്ള അക്ഷയ /സി എസ് സി കേന്ദ്രങ്ങൾ വഴിയോ രജിസ്ട്രേഷൻ നടത്തുകയോ ചെയ്യാം.
register.eshram.gov.in എന്ന പോർട്ടലിൽ ആണ് രജിസ്ട്രേഷൻ ചെയ്യേണ്ടത്. ആധാർ , ബാങ്ക് അക്കൗണ്ട് നമ്പർ, ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ എന്നിവയുണ്ടെങ്കിൽ ഒ ടി പി വെരിഫിക്കേഷൻ സൗകര്യം ഉപയോഗിച്ച് സ്വന്തമായി രജിസ്റ്റർ ചെയ്യാം.
ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ ഇല്ലാത്തവർക്ക് അടുത്തുള്ള അക്ഷയ / സി എസ് സി കേന്ദ്രങ്ങളിൽ പോയി ബയോമെട്രിക് വെരിഫിക്കേഷൻ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം.
രജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ കാർഡ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. നിലവിൽ ലഭിച്ചു കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങളെ ഇ ശ്രം രജിസ്ട്രേഷൻ ബാധിക്കില്ലെങ്കിലും കേന്ദ്ര സർക്കാർ നൽകുന്ന വിവിധ ആനുകൂല്യങ്ങൾക്ക് ഇ ശ്രം രജിസ്ട്രേഷൻ നിർബന്ധമാക്കും.
ആരൊക്കെ?
കർഷകർ,കർഷകത്തൊഴിലാളികൾ, വീട്ടുജോലിക്കാർ, ആശാ വർക്കർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ, അങ്കണവാടി വർക്കർമാർ, പത്ര ഏജന്റുമാർ, ബീഡിത്തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, മത്സ്യത്തൊഴിലാളികൾ, നിർമാണ തൊഴിലാളികൾ , അതിഥിത്തൊഴിലാളികൾ ,ഓട്ടോ ഡ്രൈവർമാർ, തടിപ്പണിക്കാർ തുടങ്ങി എല്ലാ വിഭാഗത്തിൽപെട്ട തൊഴിലാളികൾക്കും ഇ ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |