തൃശൂർ: സംസ്ഥാന സർക്കാറിന്റെ വിദ്യാകിരണം പദ്ധതിയിലേക്ക് സംഭാവന നൽകി തൃശൂർ സ്വദേശികളായ അദ്ധ്യാപക ദമ്പതികൾ. കാരയിൽ തെക്കൂട്ട് കിരൺ മാഷും ഭാര്യ കെ.ആർ ലതയുമാണ് പദ്ധതിയിലേക്ക് സംഭാവനയുമായി കളക്ടറേറ്റിലെത്തിയത്. ലക്ഷം രൂപയുടെ തുകയടങ്ങിയ ചെക്ക് കിരണും ലതയും കളക്ടർ ഹരിത വി. കുമാറിനെ ഏൽപ്പിച്ചു. വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി.വി മദനമോഹനൻ, വലപ്പാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ബി ബീന, തളിക്കുളം ബി.പി.സി കെ.കെ മോഹൻരാജ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ചെക്ക് കൈമാറിയത്.
സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ പഠനോപകരണം ഉറപ്പാക്കുന്ന പദ്ധതിയാണ് 'വിദ്യാകിരണം'. ആദ്യഘട്ടത്തിൽ ഡിജിറ്റലായും പിന്നീട് ഓൺലൈനായുമാണ്, കഴിഞ്ഞ ഒന്നര വർഷക്കാലത്തിലധികമായി സംസ്ഥാനത്ത് വിദ്യാഭ്യാസ രംഗത്ത് അക്കാഡമിക് പ്രവർത്തനം നടന്നത്. കുട്ടികളിൽ ഡിജിറ്റൽ ഉപകരണം ഇല്ലാത്തവരെ വിദ്യാഭ്യാസവകുപ്പ് കണ്ടെത്തി, സാമൂഹ്യസഹായം ആവശ്യമുള്ളവർക്കും അവരിൽ തന്നെ പട്ടികവർഗ വിഭാഗത്തിൽ പെട്ടവരുമായ വിദ്യാർത്ഥികൾക്ക് സർക്കാർ ലാപ്‌ടോപ്പ് വിതരണം ചെയ്തു. ഇതരമേഖലകളിൽ നിന്നുള്ള കുട്ടികൾക്കായാണ് വിദ്യാകിരണം പദ്ധതി ആവിഷ്കരിച്ചത്.
കഴിമ്പ്രം, വി.പി. എം.എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിലെ ഗണിതാദ്ധ്യാപകനായിരുന്നു കിരൺ. 2015ലാണ് സർവീസിൽ നിന്ന് വിരമിച്ചത്. കൊടുങ്ങല്ലൂർ, പടിഞ്ഞാറെ വെമ്പല്ലൂർ എം.ഐ.ടി.യു. പി സ്‌കൂളിൽ പ്രധാനദ്ധ്യാപികയായിരുന്ന കെ.ആർ ലത ഇക്കഴിഞ്ഞ മേയ് മാസത്തിലാണ് വിരമിച്ചത്. മക്കൾ: അനോൺ, ആവിഷ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |