ഇസ്ലാമാബാദ്: ഒന്നിലധികം ബലാത്സംഗ കേസുകളിൽ ഉൾപ്പെട്ട പ്രതികൾക്ക് മരുന്ന് ഉപയോഗിച്ചുള്ള വന്ധ്യംകരണത്തിന് (chemical castration) അനുമതി നല്കി പാകിസ്ഥാൻ. ഇത് സംബന്ധിച്ച് ക്രിമിനൽ നിയമം ഭേദഗതി ചെയ്യുന്ന ബിൽ ബുധനാഴ്ച ചേർന്ന സംയുക്ത പാർലമെന്റ് യോഗത്തിലാണ് പാസാക്കിയത്. മരുന്ന് ഉപയോഗിച്ചുള്ള വന്ധ്യംകരണം നടത്തിയാൽ പ്രതി ആജീവനാന്തം ലൈംഗിക ബന്ധത്തിലേർപ്പെടാൻ കഴിവില്ലാത്തവനാവുന്നുവെന്നാണ് ബില്ലിൽ പ്രതിപാദിക്കുന്നത്.
അതിവേഗ കോടതികളിലൂടെ ബലാത്സംഗ കേസുകളുടെ വിചാരണ നാല് മാസത്തിനുള്ളിൽ പൂർത്തിയാക്കി ശിക്ഷയായി രാസ ഷണ്ഡീകരണം വിധിക്കാനുള്ള ബലാത്സംഗ വിരുദ്ധ ബില്ലിന്
പ്രസിഡന്റ് ആരിഫ് അൽവി ഒരു വർഷം മുൻപ് അംഗീകാരം നൽകിയിരുന്നു. പാർലമെന്റിന്റെ അംഗീകാരം ലഭിച്ചതോടെ ഇത് നിയമമാകും. രാജ്യത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേയുള്ള ബലാത്സംഗ കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കൃറ്റകൃത്യങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. അതേ സമയം ബില്ലിനെതിരെ ജമാത്ത് ഇ ഇസ്ലാമി സെനറ്ററായ മുഷ്താഖ് അഹമ്മദ് രംഗത്തെത്തി.ബിൽ അനിസ്ലാമികവും ശരിയത്തിന് വിരുദ്ധവുമാണെന്നാണ് മുഷ്താഖിന്റെ വാദം.ബലാത്സംഗ കേസുകളിലെ പ്രതികളെ പരസ്യമായി തൂക്കിലേറ്റണം. വന്ധ്യംകരണത്തെക്കുറിച്ച് ശരിയത്തിൽ പരാമർശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ദക്ഷിണ കൊറിയ, പോളണ്ട്, ചെക്ക് റിപ്പബ്ലിക് എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിലും യു.എസിലെ ചില സംസ്ഥാനങ്ങളിലും രാസ വന്ധ്യംകരണം നിയമപരമായ ശിക്ഷാരീതിയായി അംഗീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |