ചെന്നൈ: കനത്തമഴ തുടരുന്ന തമിഴ്നാട്ടിലെ വെല്ലൂരിൽ പേരണാംപേട്ട് ടൗണിൽ വീടിന് മേൽ മതിലിടിഞ്ഞു വീണ് അഞ്ചു സ്ത്രീകളും നാലുകുട്ടികളുമടക്കം 9 പേർ മരിച്ചു. ചാലാർ നദിക്കരയിലെ വീടാണ് അപകടത്തിൽപ്പെട്ടത്.
സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അതവഗണിച്ച് അവർ ഇവിടെ തുടരുകയായിരുന്നുവെന്നാണ് വിവരം.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 9 പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മിസ്ബ ഫാത്തിമ, അനീസ ബീഗം, റൂഹി നാസ്, കൗസർ, തൻസീല, അഫിറ, മന്നുല, തമീദ്, അഫ്ര എന്നിവരാണ് മരിച്ചത്. മരിച്ചവരുടെ കുടുംബത്തിന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അഞ്ച് ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഇന്നലെ പുലർച്ചെയാണ് വടക്കൻ തമിഴ്നാട്, തെക്കൻ ആന്ധ്ര തീരം തൊട്ടത്. ഇതോടെ സംസ്ഥാനത്ത് രണ്ടു ദിവസമായി തുടരുന്ന മഴ അതിശക്തമായി.
തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള വഴിയിൽ പലയിടത്തും മണ്ണിടിച്ചിലും വെള്ളക്കെട്ടുമുണ്ട്. ക്ഷേത്രം താത്കാലികമായി അടച്ചു. തിരുവാൻമലയിൽ വെള്ളക്കെട്ടിൽ ഒറ്റപ്പെട്ടുപോയ പതിനൊന്ന് പേരെയും 36 കന്നുകാലികളെയും രക്ഷാപ്രവർത്തകർ കരയ്‌ക്കെത്തിച്ചു. നാല് പശുക്കളെ രക്ഷിക്കാനായില്ല.
അതേസമയം ചെന്നൈ നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ശ്രമം തുടരുകയാണ്. കൃഷ്ണഗിരി, ധർമപുരി, വെല്ലൂർ, തിരുപ്പട്ടൂർ, ഈറോഡ്, സേലം ജില്ലകളിൽ അടുത്ത 12 മണിക്കൂർ കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. പുതുച്ചേരിയിലും കനത്തമഴ ദുരിതം വിതയ്ക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |