ഒറ്റപ്പാലം: രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം തോൽപ്പാവ കൂത്ത് കലാകാരൻമാർക്ക് മുന്നിൽ വിദേശ വേദികൾ ഉണർന്നു. പാരീസിൽ നിന്നുള്ള പ്രത്യേക ക്ഷണപ്രകാരമാണ് തോൽപ്പാവകൾ അവതരിപ്പിക്കാൻ കൂനത്തറയിലെ രാമചന്ദ്ര പുലവരും സംഘവും പാരീസിലേക്ക് യാത്ര തിരിച്ചത്. പപ്പറ്റ് ഒപ്പേറ എന്ന രീതിയിൽ ചിട്ടപ്പെടുത്തിയ പുതിയ പാവനാടകം ഏറെ കൗതുകകരമാണ്.
പാരമ്പര്യ തോൽപ്പാവക്കൂത്തും പാരീസിൽ ഉള്ള സംഗീതജ്ഞരും ചേർന്നാണ് പാവനാടകം അവതരിപ്പിച്ചത്. നവംബർ ആറ് മുതൽ പതിനെട്ട് വരെ നീണ്ടു നിന്ന യാത്രയിൽ ഫ്രാൻസിൽ വിവിധ സാംസ്‌കാരിക കേന്ദ്രങ്ങളിൽ തോൽപ്പാവക്കൂത്ത് അവതരിപ്പിച്ചു. സംഗീതത്തിനും ദൃശ്യത്തിനും പ്രാധാന്യം കൊടുക്കുന്ന രീതിയിൽ ഇന്ത്യൻ കഥകൾ, സന്ദേശ കഥ ആവുന്ന രീതിയിൽ ഇതിവൃത്തമാക്കി കൊണ്ടുള്ള പാവനാടകം ഫ്രഞ്ച് കലകാരൻമാരുടെ സഹായത്തോടെയും സഹകരണത്തോടും കൂടിയാണ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.
അടുത്ത വർഷം പപ്പറ്റ് ഒപ്പേറ ഇന്ത്യയിൽ അവതരിപ്പിക്കാൻ പാരിസിൽ നിന്നും ഫ്രഞ്ച് കലാകാരൻമാർ ഇന്ത്യയിലേക്ക് വരുന്നുണ്ട്. ഒന്നര മാസത്തോളം നീണ്ട പരിശീലനത്തിന് ശേഷമാണ് പാവനാടകം അവതരിപ്പിച്ചത്. റിഹേഴ്സൽ എല്ലാം സൂം വഴിയായിരുന്നു. 40 ഓളം പുതിയ പാവകൾ ഇതിനു വേണ്ടി നിർമ്മിക്കുകയും ചെയ്തു.
2019ൽ അവതരിപ്പിക്കേണ്ടിയിരുന്നത്
ആദ്യമായിട്ടാണ് പപ്പറ്റ് ഒപ്പേറ തോൽപ്പാവക്കൂത്തിലൂടെ അവതരിപ്പിക്കുന്നത്. 2019ൽ അവതരിപ്പിക്കേണ്ട പാവനാടകം കൊവിഡ് കാരണം മാറ്റിവച്ചിരുന്നു. തുടർന്നാണ് ഇപ്പോൾ അവതരിപ്പിക്കുന്നത്. രാമചന്ദ്ര പുലവരാണ് സംവിധാനം. രാജീവ് പുലവർ, രാഹുൽ പുലവർ പാവകളിക്കാരായി, കൂനത്തറ രാമചന്ദ്രൻ ചെണ്ടയും സംഗീതവും നിർവഹിച്ചു.
പാവകളിലൂടെ കഥ പറയുന്ന ഒപ്പേറയുടെ പുതുരീതികൾ കേരളത്തിൽ സജീവമാക്കുകയാണ് ഇനി ലക്ഷ്യം.
- രാമചന്ദ്രപുലവർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |