തിരുവനന്തപുരം,ആറ്റിങ്ങൽ: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരുടെ ക്രൂര മർദ്ദനത്തിനിരയായ അരുൺ ദേവിന്റെ മുത്തശ്ശി ആറ്റിങ്ങൽ വട്ടവിള ഗണനാദത്തിൽ പരേതനായ തങ്കപ്പൻ ആചാരിയുടെ ഭാര്യ ജാനമ്മാൾ (75) മരണമടഞ്ഞു. കടുത്ത ശ്വാസംമുട്ടലിനെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ജാനമ്മാളിന് കൂട്ടിരിക്കെയാണ് അരുണിനെ മർദ്ദിച്ചത്. ജാനമ്മാളിനൊപ്പമുണ്ടായിരുന്ന അരുൺ, വീട്ടിൽ നിന്ന് മുത്തശ്ശിക്ക് കഞ്ഞിയുമായെത്തിയ അമ്മാവന് ആശുപത്രി പാസ് കൈമാറാൻ ശ്രമിച്ചത് സെക്യൂരിറ്റി തടഞ്ഞതിനെ തുടർന്നുണ്ടായ വാക്കേറ്റമാണ് മർദ്ദനത്തിനിടയാക്കിയത്. അരുണിനെ വലിച്ച് മുറിക്കുള്ളിലാക്കി വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു.
ജാനമ്മാളിന്റെ മൃതദേഹം ഇന്നലെ കല്ലമ്പലം പുതുശേരിമുക്കിൽ മകന്റെ വീട്ടിലെത്തിച്ച് സംസ്കരിച്ചു. മക്കൾ:സുബ്ബലക്ഷ്മി.ജെ (ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിറ്റിക്സ് വകുപ്പ്) ഗണേശൻ.ടി (കനറാ ബാങ്ക്), ശ്രീചന്ദ്രൻ.ടി(റിട്ട. സ്റ്റേഷനറി വകുപ്പ്), ശ്രീകണ്ഠൻ.ടി (സെക്രട്ടേറിയറ്റ്), ശ്രീകുമാർ.ടി(സെക്രട്ടേറിയറ്റ്). സുബ്ബലക്ഷ്മിയുടെ മകനാണ് അരുൺ ദേവ്.
മൂന്നു പേരെ അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിട്ടു
അതിനിടെ, അരുണിന്റെ പരാതിയിൽ കേസെടുത്ത മെഡിക്കൽ കോളേജ് പൊലീസ് മൂന്ന് സെക്യൂരിറ്റി ജീവനക്കാരെ അറസ്റ്ര് ചെയ്ത് ജാമ്യത്തിൽ വിട്ടു. വിഷ്ണു, രതീഷ്, നിഥിൻ എന്നിവരാണ് അറസ്റ്റിലായത്. ജീവനക്കാരെ തെറിവിളിച്ചെന്നും മർദ്ദിച്ചെന്നും ആരോപിച്ച് ആശുപത്രിയിലെ സെക്യൂരിറ്റി വിഭാഗം തലവൻ അരുൺദേവിനെതിരെയും മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകി.
യുവാവിനെ മർദ്ദിച്ച സുരക്ഷാ ജീവനക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർക്കും കത്ത് നൽകിയതായി അടൂർ പ്രകാശ് എം.പി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |