ചൈനീസ് വനിതാ ടെന്നിസ് താരം പെംഗ് ഷുയിയുടെ തിരോധാനം
കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് താരങ്ങൾ
പെംഗിന്റെ പുതിയ ചിത്രങ്ങൾ പുറത്ത് വിട്ട് ചൈനീസ് ദേശീയ മാദ്ധ്യമം
ബെയ്‌ജിംഗ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പ്രമുഖ നേതാവും മുൻഉപപ്രധാന മന്ത്രിയുമായിരുന്ന ഷാങ് ഗാവോലിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ചതിന് പിന്നാലെ കാണാതായ ടെന്നിസ് താരം പെംഗ് ഷുയിയെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് പ്രമുഖ കായിക താരങ്ങൾ രംഗത്ത്. ലോക ഒന്നാം നമ്പർ പുരുഷ ടെന്നിസ് താരം നൊവാക്ക് ജോക്കോവിച്ച്, പ്രമുഖ താരങ്ങളായ സെറീന വില്ല്യംസ്, നവോമി ഒസാക, കോകോ ഗാഫ്, കിം ക്ലൈസ്റ്റേഴ്‌സ്, സിമോണ ഹാലെപ്, ആൻഡി മറെ, പെട്രൊ ക്വിറ്റോവ തുടങ്ങിയ താരങ്ങൾ ഷുയിയെ കണ്ടെത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.പെംഗ് ഷുയി എവിടെ എന്ന ഹാഷ്‌ടാഗിലാണ് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ താരത്തെകണ്ടെത്താനുള്ള കാമ്പെയ്ൻ പുരോഗമിക്കുന്നത്.
ഓൺലൈനിൽ പുതിയ ചിത്രങ്ങൾ
അതേസമയം ഇന്നലെ പെംഗ് ഷുയിയുടെ പുതിയ ചിത്രങ്ങൾ എന്നവകാശപ്പെട്ട് ചൈനീസ് ദേശീയ ടിവിയുടെ ചീഫ് എഡിറ്ററായ ഷെൻ ഷിവെയ് കുറച്ച് ചിത്രങ്ങൾ തന്റെ ട്വിറ്രർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു. ഹാപ്പി വിക്കന്റ് എന്ന ക്യാപ്ഷനിൽ പെംഗിന്റെ വീ ചാറ്ര് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് താൻ ട്വീറ്ര് ചെയ്തതതെന്നാണ് ഷിവെയ് അവകാശപ്പെടുന്നത്. ചൈനയിൽ വലിയ സെൻസർഷിപ്പ് ഉള്ളതിനാൽ അവിടെ ഉപയോഗിക്കുന്ന സാമൂഹ്യ മാദ്ധ്യമ അക്കൗണ്ടുകളിലെ വിവരങ്ങൾ പുറം ലോകത്തിന് കിട്ടാറില്ല.അതിനാൽ ഈ ചിത്രങ്ങൾ പുതിയതാണോയെന്നതിന് ഇപ്പോഴും സ്ഥിരീകരണമില്ല പെംഗ് ഷുയി ഉടൻ പൊതുജന മദ്ധ്യത്തിൽ പ്രത്യക്ഷപ്പെടുമെന്ന് ചൈനീസ് ദേശീയ. മാദ്ധ്യമമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ടു ചെയ്തു.
നവംബർ 2ന് സാമൂഹ്യമാദ്ധ്യമമായ വെയ്ബോയിലൂടെയാണ് മുതിർന്ന നേതാവായ ഷാങ് തന്നെ ലൈംഗിക ബന്ധത്തിനായി നിർബന്ധിച്ചതായി പെംഗ് വെളിപ്പെടുത്തിയത്. ഈ പോസ്റ്റ് ഉടൻ പിൻവലിച്ചെങ്കിലും വലിയ കോലാഹലങ്ങൾക്ക് ഇത്‌വഴിവച്ചു.ഇതിന് പിന്നാലെയാണ് പെംഗിനെ കാണാതായത്. 75 കാരനായ ഷാങ്സജീവ രാഷ്ട്രീയ രംഗത്തില്ല.
മൂന്ന് ഒളിമ്പിക്സുകളിൽ പങ്കെടുത്തിട്ടുള്ള 35കാരനായ പെംഗ് വനിതാ ഡബിൾസിൽ ലോക ഒന്നാം നമ്പർതാരമായിരുന്നു. ഡബിൾസിൽ രണ്ട് ഗ്രാൻഡ്സ്ലാം കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |