കോട്ടയം : നെല്ല് കൊയ്യാൻ അരിവാളുമായല്ല, കൊയ്ത്തു യന്ത്രവുമായാണ് ഷിനി പാടത്തേക്കിറങ്ങുന്നത്. ചെങ്ങളം മൂന്നുമൂലയ്ക്ക് സമീപമുള്ള കേളക്കരി പാടശേഖരത്തെ നെൽമണികളോരോന്നും കൊയ്തെടുക്കുമ്പോൾ ആളുകൾക്കും കൗതുകം. പുരുഷൻമാർ മാത്രം കൈയടക്കിവച്ചിരുന്ന കൊയ്ത്ത് യന്ത്രത്തിന്റെ ഡ്രൈവർ ജോലിയിൽ ഷിനി ഷൈൻ ചെയ്യുകയാണ് ! കൊയ്ത്ത് യന്ത്രമോടിക്കാൻ പെണ്ണിന് പറ്റുമോയെന്ന് കരുതുന്നവർക്ക് മുന്നിൽ പാടം പുഷ്പം പോലെ കൊയ്ത് കാണിക്കുകയാണ് നോർത്ത് പറവൂർ കരുമാലൂർ സ്വദേശി ഷിനി വിനോദ്. നാലുവർഷമായി വിവിധ പാടങ്ങളിൽ യന്ത്രവുമായി ഷിനിയുണ്ട്. ആദ്യം ട്രാക്ടറിൽ ഉഴുമായിരുന്നു.
പിന്നീടാണ് കൊയ്ത്ത് യന്ത്രത്തിന്റെ ഡ്രൈവർ ജോലി ഏറ്റെടുത്തത്. മരടിൽ പ്രത്യേക പരിശീലനവും നേടി. കാർഷിക മേഖലയോടുള്ള ഇഷ്ടമാണ് കൊയ്ത്ത് യന്ത്രത്തിലേയ്ക്ക് അടുപ്പിച്ചത്. പതിരായി ബുദ്ധിമുട്ടേറെയുണ്ടെങ്കിലും അതെല്ലാം ജോലിയുടെ ഊർജത്തിൽ പറന്നകലും. വെയിൽ കൊള്ളണം, പൊടിമൂടും. പലപ്പോഴും ചെളിയിൽ വണ്ടി താഴും. ഒപ്പം പാടത്ത് ഇഴജന്തുക്കളും. ഇതിനെയെല്ലാം നിശ്ചയദാർഢ്യത്താൽ മറികടക്കും. പുരുഷന്മാർ മാത്രമുള്ള ഫീൽഡിൽ ഷിനി കടന്ന് വന്നപ്പോൾ പലർക്കും സംശയമായിരുന്നു. പിന്നീട് കൗതുകമായി. വൃത്തിയായി ജോലി ചെയ്യന്നത് കണ്ടപ്പോൾ പിന്തുണയുമായി അവർ ഒപ്പംകൂടി. ഏറ്റവും പ്രയാസമുള്ള ലോഡിംഗും അൺലോഡിംഗുമൊക്കെ ഷിനിക്ക് സിമ്പിൾ. ഇന്നലെ പാടത്തെത്തിയ ഷിനി ഒരാഴ്ചകൊണ്ട് കൊയ്ത്ത് പൂർത്തിയാക്കാമെന്നാണ് കരുതുന്നത്. അതുവരെ താമസമടക്കമുള്ള സൗകര്യങ്ങൾ പാടശേഖര സമിതി പ്രദേശത്ത് ഒരുക്കിയിട്ടുണ്ട്. ഭർത്താവ് വിനോദും രണ്ട് മക്കളും അടങ്ങുന്ന കുടുംബത്തിന് ചെറുതല്ലാത്ത വരുമാനമെത്തിക്കാൻ കഴിയുന്നുണ്ടെന്ന അഭിമാനവുമുണ്ട് ഷിനിക്ക്.
ചെയ്യുന്ന എല്ലാ തൊഴിലും വിജയിച്ചെന്ന് വരില്ല. പക്ഷേ, ചെയ്യുന്ന തൊഴിൽ ആത്മാർത്ഥതയോടെ ചെയ്താൽ മതി. എല്ലാവരും കൂടെയുണ്ടാവും. ഇഷ്ടമാണ് ഏത് ജോലിയുടെയും വിജയം. പാടത്ത് പലപ്പോഴും ചെളിയിൽ വണ്ടി താഴും. അപ്പോഴൊക്കെ കൂട്ടായി എല്ലാവരുമെത്തും
ഷിനി വിനോദ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |